വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

11 October 2012

ദൈവത്തിന്റെ മറ്റു ചില വിക്യതികൾ

 

എയർപോർട്ടിലിരിക്കുമ്പോളാണവന്റെ മുഖം വീണ്ടും കാണുകയുണ്ടായത്.
അല്ല.
അതവനല്ല.
ആ  മുഖഭാവം അവൻ തന്നെയെന്ന് ഒരു നിമിഷം തോന്നിച്ചതാണു.
വീൽചെയർ തള്ളികൊണ്ട് പോയ സ്ത്രീ അമ്മയാവും, മുഖം തുളച്ചിറങ്ങുന്ന നോട്ടവുമായവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോഴേക്കും മനസ്സ്,  മൈസൂരിലെത്തിയിരുന്നു.

ഒരു വർഷം മുൻപാണത്,

മുറിയിൽ സഹമുറിയന്മാരുടെ വെള്ളിയാഴ്ച ആഘോഷം.ബിയർ  ബോട്ടിലുകൾക്കപ്പുറമിരുന്ന് സുഹ്യത്ത് ചുരുട്ടി വിടുന്ന സിഗരറ്റ്പുക ചുറ്റും  വലയം ചെയ്തുയരുന്നതിനൊപ്പിച്ച് ശിരസ്സ് കൂടി കറങ്ങാൻ തുടങ്ങുമ്പോഴാണു രണ്ട് പേർക്കും തത്വചിന്തകൾ ഉണരാറു.

ചിയേഴ്സിനു ശേഷം തുടങ്ങുന്ന ചർച്ചകളിൽ ഓഫീസ് വിഷയങ്ങൾ, വീടു പണി, വിലക്കയറ്റം, അഴിമതി,  ആഗോളവൽക്കരണം, കാശ്മീർ, പലസ്തീൻ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് , ബീഫ് ഫ്രൈയിൽ അവശേഷിച്ചിരിക്കുന്ന ഒരൽപ്പം ഉള്ളിയും, ചിക്കൻകറിയുടെ ചാറും മൽസരിച്ച്  വടിച്ച് നക്കി, ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഗുരുതരവിഷയവുമായ പ്രണയം അഥവാ ലൈനടിയിൽ എത്തിച്ചേരും,

05 August 2012

മോനായിയുടെ യാഗം




മോനായി  ഒരു പഴേ ദോസ്താണു.
വെള്ളമടിയില്ല, പുഹയില്ല, അലമ്പില്ല, ഞങ്ങളൊഴിച്ച് അനാവശ്യ കൂട്ട്കെട്ടില്ല ,  ചുരുക്കത്തിൽ തങ്കപ്പെട്ട ഒരു മാന്യൻ.
ഉൽസവപ്പറമ്പിൽ കൊണ്ടുവച്ച ജനറേറ്റർ ശബ്ദത്തിൽ ഞാനടക്കം  നിദ്രയിലാറാടുമ്പോൾ ,മോനായി പ്രഭാതങ്ങളിൽ കളസമണിഞ്ഞ് സവാരിയും, അപാര വ്യായാമങ്ങളും ചെയ്ത് ആറു കട്ടയായി.

ജോഗിംങ്ങിനിറങ്ങുന്ന കളേർസിനേക്കുറിച്ചുള്ള വിവരണത്തിൽ മയങ്ങി  നാലു ദിവസം പോയി നോക്കിയെങ്കിലും  അഞ്ചാം ദിവസം ഞാൻ  കോലൊടിച്ചിട്ട് സമാധിയായി.

ഫെയറാന്റ് ലൗലി, ഇമാമി, കുട്ടിക്കൂറ എന്നിവ എവിടെക്കണ്ടാലും, ഓണർഷിപ്പ് നോക്കാതെ അപ്ലൈ ചെയ്യുക, പിന്നെ കറുപ്പിനഴക് ഓ ഓ ഓ ഔദ്യോഗിക ഗാനവും ഒഴിച്ചാൽ ആളു തീരെ ഉപദ്രവകാരിയല്ല..

ജോലിക്ക് ജോലി, കാശിനു കാശ്,ജീൻസിനു ജീൻസ്, ടീഷർട്ടിനു ടീഷർട്ട്!
എന്നാലും 100  സി സി ബൈക്കിൽ ഒരു പൂജാഭട്ട് ഇല്ലാതിരുന്നത് അവനെ വിഷാദനിമഗ്മ്നാക്കി.
 ആഴത്തിലുള്ള കൂട്ട പഠനങ്ങൾക്കും, റഫറൻസുകളിൽ നിന്നും ചാറ്റിംങ്ങ്, ഓർക്കുട്ടിംങ്ങ് ( അന്ന് ഫേസ്ബുക്ക് ഒക്കെ ഭ്രൂണം!)എന്നിവയുടെ അപാരസാധ്യതകളേക്കുറിച്ച് മനസ്സിലാക്കുകയും , പിറ്റേ ദിവസ്സം റൂമിൽ ഇന്റർനെറ്റ് കണക്ക്ഷൻ അടിയന്തിരമായി  ഉത്ഘാടനം ചെയ്യുകയും ഉണ്ടായി.

ഷെയറിട്ടാണെങ്കിലും, പുറമ്പോക്ക്ഭൂമി കയ്യേറണപോലെ മോനായി ഒറ്റയ്ക്കങ്ങ് ആധിപത്യം സ്ഥാപിച്ചു. ആഭ്യന്തരകലഹങ്ങൾക്കും,മുട്ടനടിക്കുമവസാനം  അവൻ അസന്നിഗ്ദമായി സിദ്ദാന്തിച്ചു....
" ആരു വേണമെങ്കിലും നെറ്റ് ഉപയോഗിച്ചോ...... ബട്ട്!!! സിസ്റ്റം തരില്ല, അത് എന്റെയാകുന്നു!!!! "

സംഗതി ശെരിയാണല്ലോ .... !
പല്ല് കടിച്ച് ഞങ്ങൾ പഴേ  കാരംസിലേക്കും,ചീട്ട് കളിയിലേക്കും മടങ്ങിപ്പോയി... കഴുത കളി തന്നെ.

അനന്തരം മോനായി സ്വാമിയായി.
ഓഫീസ് വിട്ട് വന്നാൽ സിസ്റ്റം ഓണാക്കും.

15 July 2012

അത്മാവിന്റെ കുറ്റബോധം




"അമ്മേ......"
അമ്മ പറയാറില്ലേ ഈ മുറിയിൽ വരുമ്പോൾ ഞാനിവിടെയെവിടെയോ ഉള്ളതു പോലെ തോന്നുന്നെന്ന് ?
ഞാനമ്മയുടെ വിരൽതുമ്പിൽ തൊടുന്നത് പോലെ തോന്നുന്നെന്ന്?
സത്യമാണമ്മേ...
പതിനേഴ് ....
അല്ലല്ലോ.... പിന്നെയും കഴിഞ്ഞ നാലഞ്ച് വർഷങ്ങളും ഈ മുറിയിൽ തന്നെയല്ലേ ഞാൻ ജീവിച്ചത്.
അമ്മയ്ക്കറിയുമോ ? ദുർമ്മരണം നടന്ന ആത്മാക്കൾക്ക് ആഗ്രഹിച്ചാലും പെട്ടന്ന് വിട്ട് പോകാൻ കഴിയില്ലെന്ന്,ആരുമറിയാതെ , ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ,  തിരിച്ച് കിട്ടാത്ത ജീവിതത്തോടുള്ള ആർത്തിയോടെ  ജീവിച്ചേ  ഒക്കൂ.

എനിക്ക് എല്ലാവരേയും കാണാം കേട്ടോ..
വൈകുന്നേരങ്ങളിൽ എല്ലാരൂടെ  വിശേഷങ്ങൾ പറഞ്ഞ് ചായ കുടിച്ചും ടീവി കണ്ടുമൊക്കെ ഇരിക്കുമ്പോൾ, വന്നിരുന്ന് വർത്തമാനം പറയാൻ കൊതിയാവും.
ചേട്ടൻ എന്നെ മുഴുവനായും മറന്നു അല്ലേ.
മോളേന്ന് തികച്ച് വിളിക്കാഞ്ഞ അച്ഛൻ എന്നെ ഓർമ്മിക്കാതായിത്തുടങ്ങി എന്ന് തോന്നുന്നു.
പക്ഷേ, രാത്രി അമ്മ ഉറങ്ങാതെ മച്ച് നോക്കി കിടക്കുമ്പോൾ ആ കണ്ണുകളിൽ എന്റെ പതിനേഴ് വർഷങ്ങൾ ഞാൻ കാണാറുണ്ട് കേട്ടോ.
നെഞ്ചെരിയുന്നുവെന്ന് അമ്മ പറയുമ്പോൽ അച്ഛനു കാര്യം മനസ്സിലാവും ... പണ്ടൊക്കെ ആശ്വസിപ്പിച്ചിരുന്നത് ഇപ്പോപ്പോ നിസംഗതയായി അല്ലേ?

അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കാൻ തോന്നാറുണ്ട്. ...പക്ഷേ എന്തു ചെയ്യാനാ!

എന്നെ കണ്ടതു പോലെ തോന്നിയെന്നൊക്കെ  പറഞ്ഞപ്പോൾ,  അന്ധവിശ്വാസം എന്ന് പറഞ്ഞിരുന്നില്ലേ നമ്മുടെ നാത്തൂൻചേച്ചി,
കുറച്ച് ദിവസം മുൻപ് എന്തിനോ എന്റെ മുറിയിൽ കയറിയിട്ട്, പൂച്ചയുടെ ശബ്ദം കേട്ടാണെന്ന് തോന്നുന്നു, വിളറി വെളുത്താ മുറിയിൽ നിന്നോടിയത്!!
പിന്നെ എന്റെ മുറിയിലേക്ക് വന്നിട്ടേയില്ല. മുറിക്ക്പുറത്തൂടെ പോവുമ്പോളൊരു ഭയന്ന നോട്ടം....
അതെന്താ അമ്മേ അങ്ങിനെ ? ചേച്ചിയെ ഞാനെന്തു ചെയ്യാനാ?
സംഭവം സത്യത്തിൽ തമാശയാണെങ്കിലും അപ്പോൾ എനിക്ക് വല്യ വിഷമം വന്നു കെട്ടൊ.

സാരമില്ല, എന്റെ  അമ്മയ്ക്ക് എന്നെ പേടിയില്ലല്ലോ അല്ലേ!!


31 May 2012

ചുവന്ന നക്ഷത്രം



തേജസ്സ്വിനിപുഴയ്ക്കരികിലൂടെ കുഞ്ഞിക്കണാരൻ നടന്നു.
 ഇട്ട്യേരിയമ്പുവിന്റെ ചായപ്പീടികയിൽ രാവിലെ ഒരു  ചൂട് ചായ  എന്നും ശീലമാണയാൾക്ക്.
പ്രായത്തിന്റെ അവശതകൾ അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടേയില്ല.
ചെത്തിനു പോകുമ്പോളേ ഉള്ള ശീലമായിപ്പോയി.
 പണ്ടൊക്കെ,കള്ള് അളവു കഴിഞ്ഞാൽ പാർട്ടി പരിപാടിയോ കല്യാണം പോലെ സഹായപരിപാടിയോ ഇല്ലെങ്കിൽ, വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു.
എന്തൊരാവേശമായിരുന്നു...
പത്രം അരിച്ച് തീർത്ത്, ചർച്ചകളിൽ മുഴുകി.. കുട്ട്യാലിയും, ചെറായി രാഘവനും ഒക്കെ കൂടെ ഒരു കൂട്ടം!
വൈകുന്നേരം വായനശാലയിൽ നിന്ന് ഒരു പുസ്തകവുമെടുത്ത് പുരയിലേക്ക്,
കൈയ്യിലെ പക്കാവടയുടെ പൊതിക്ക് കൊച്ചുചെറുക്കനും, ലീലയും,ചന്ദ്രികയുമൊക്കെ കാത്ത് നിൽക്കണുണ്ടാവും.

18 May 2012

എൻറ്റെ വാഹനാന്വേഷണ പരീക്ഷണങ്ങള്‍ - ഒന്നാം വാല്യം



ഒരു ഫയങ്കര ഡ്രൈവറായിരുന്നല്ലോ ഞാൻ. (യേസ്  , ഭൂമിയുടെ ഭ!!  )
ഭയങ്കരം എന്ന് പറയുമ്പോൾ ഭയം അങ്കുരിപ്പിക്കുന്ന, ഭയാനകമായ എന്നൊക്കെയാണർത്ഥം എന്നോർക്കണം!
വഴിനടക്കാർക്കും മറ്റു ഡ്രൈവർമ്മാർക്കും മാത്രമല്ല,ഗിയറെങ്ങോട്ട് ഇടണം എന്ന് കലുങ്കഷമായി ചിന്തിച്ച് വണ്ടിയോടിച്ച എനിക്കു വരെ അങ്ങനെയായിരുന്നു.

എന്തൊക്കെയാണെങ്കിലും കുഞ്ഞുനാളുതൊട്ടേ വാഹനങ്ങൾ എനിക്ക് ഇഷ്ടമാണു.
എൽപി സ്കൂൾ കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ആദ്യ വാഹനം എന്റെ ഓർമ്മയിൽ 'ഉജാല സിംഗിൾ ഹാൻഡിൽ വെഹിക്കിൾ' ആയിരുന്നു.

വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാവുന്ന ഈ വാഹനത്തിനു ഇൻഗ്രേഡിയന്റ്സ് ആയി വേണ്ടതു നിങ്ങൾക്കറിയാവുന്നതു പോലെ, രണ്ട് പഴയ റബർചെരിപ്പും ഒരു നീളൻ കോലും ( വെർട്ടിക്കൽ ), ചെറിയ കോലും ( ഹൊറിസോണ്ടൽ ) ഒരു കാലി ഉജാലകുപ്പിയും മാത്രമാണു.പിന്നെ വേണ്ട വിധത്തിൽ മുറിച്ചെടുക്കാൻ ഒരു അരിവാൾ അത്യുത്തമം.

04 May 2012

സംത്യപ്തിയുടെ ചില മൂളിപ്പാട്ടുകള്‍



പണ്ടൊക്കെ ഒരു അലസതയായിരുന്നു... ഇപ്പോഴെല്ലാത്തിനും ഒരു പുതുമയുണ്ട്...
ക്യത്യം അലാറം അടിച്ചാല്‍ എഴുന്നേല്‍ക്കും,
ടെറസ്സില്‍  രണ്ട് പുഷപ്പ് എടുത്ത് , ഒരു ചായയും കുടിച്ച് പക്ഷികളുടെ കലപിലയും കേട്ട് താഴേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമാണു.

സ്കൂളിലേക്ക് മക്കളെയൊരുക്കുന്ന വനജേച്ചിയുടെ പരിദേവനങ്ങളും പതിവ്പോലെ ആരംഭിച്ചിട്ടുണ്ട്..
ഇവരെന്തിനാണു ഒരു ബുദ്ദിമുട്ട് പോലെ കാര്യങ്ങള്‍ ചെയ്യുന്നത് ? എല്ലാവരോടും നല്ല സന്തോഷത്തോടെ പെരുമാറിക്കൂടെ.

മുന്‍പിലത്തെ വീട്ടീല്‍ നിന്ന് സീനയുടെ ശബ്ദം ഇടയ്ക്ക് മുറിഞ്ഞ് വീഴുന്നുണ്ട്. അവള്‍ മൂളിപ്പാട്ട് പാടുകയാണോ ?

അജിയുടെ ചുണ്ടത്ത് ഒരു പുഞ്ചിരി വന്നു.

സീനയെ ചെറുതായി ശ്രദ്ദിച്ചിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല അടുത്തകാലം വരെ.
ഒരേ ബസ്സിനാണു പോക്കും വരവും,
അന്നൊരു ദിവസ്സം അവളുടെ പേഴ്സില്‍ പൈസ തീര്‍ന്നതെത്ര നന്നായി.

കണ്ടക്ടറോട് ടിക്കറ്റ് വാങ്ങി കയ്യില്‍ വച്ച്, പേഴ്സെടുത്ത് തിരിച്ചും മറിച്ചും പരിഭ്രമത്തോടെ നോക്കിയ അവളുടെ മുഖത്ത് നിഷകളങ്കതയുടെ ഒരു വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു

"വനജാന്റീടെ വീടിന്റെ മോളില്‍ താമസിക്കണ അജിത്തല്ലേ,
കാശെടുക്കാന്‍ വിട്ട് പോയി, ഒന്ന് ടിക്കറ്റെടുക്കുമോ നാളെത്തരാം "

എങ്ങനെയാണു സീനേ ആ ടിക്കറ്റ് ഞാനെടുക്കാതിരിക്കുക!!

പിറ്റേന്നാണു....
ബസ്സ്സ്റ്റോപ്പിലേക്ക് ധ്യതി പിടിച്ച് നടക്കുമ്പോള്‍ പുറകില്‍ നിന്ന് അവളുടെ ശബ്ദം....
ആ പണം തിരിച്ച് തരാനാണു, വേണ്ടെന്ന് പറഞ്ഞിട്ടും തന്നു..

പിന്നെ ബസ്സ്റ്റോപ്പിലേക്ക് ഒരുമിച്ചുള്ള നടത്തം പതിവായി.
പരസ്പരം അല്പ്പം വിശേഷങ്ങളൊക്കെ  കൈമാറി ഒരുമിച്ചുള്ള ആ നടത്തം.
ആ ഇരുനിറസുന്ദരിയുടെ ചിരികളില്‍ തന്നോടുള്ള അടുപ്പം വിളിച്ച് പറയുന്നത് പോലെ

കുളിച്ച് കൊണ്ടിരുന്നപ്പോള്‍ അജിക്കും ഒരു മൂളിപ്പാട്ട് വന്നു... ജീവിതത്തിനു ഒരര്‍ത്ഥമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണു.

അല്പ്പം ഡിയോഡറന്റ് പ്രസ്സ് ചെയ്തു..
കണ്ണാടി നോക്കി മുടി വലത് വശത്തേക്ക് ചീകി
മീശയില്‍ പുറത്തെക്ക് തള്ളി നില്‍ക്കുന്ന രോമങ്ങള്‍ കത്രിക എടുത്ത് കട്ട് ചെയ്തു..
കൊള്ളാം ... ഒരു ലുക്കൊക്കെയുണ്ട്...

ഓഹ് ...മൊബൈല്‍ റിംങ്ങ്.... അമ്മ വിളിക്കുന്നു...

"മോനേ ഇയ്യെന്താ ഈ ആഴ്ചേം വീട്ടിക്ക് വരാഞ്ഞെ ? ഇവിടമ്മ മാത്രേ ഉള്ളൂന്ന് മറന്നോ ? "

" വരാം അമ്മാ , ഓഫീസില്‍ നല്ല തിരക്കുണ്ടാര്‍ന്ന്... ഈയാഴച നോക്കട്ടെ...."
"ഉം...ഇയ്യ് ഒന്ന് വിളിച്ചൂടില്ലാ"

"വിളിക്കാമ്മേ , ബസ്സിനു പോണം ... വെക്കട്ടെ"

ഫോണ്‍ കട്ട് ചെയ്തു... അപ്പുറത്തെന്തോ പറയുന്നുണ്ട്....

അജിയ്ക്ക് ഈര്‍ഷ്യ തോന്നി....
ബസ്സ് പോവുന്ന് അമ്മയ്ക്കറിയണ്ടല്ലോ, പോരാത്തതിനു ആ ബസ്സിനാണു സീനയും...

അജി സ്റ്റെപ്സ് ഇറങ്ങി തിരക്കിട്ട് നടന്നു... കഷ്ടം, സീന ബസ്സ്സ്റ്റോപ്പിലെത്തിക്കഴിഞ്ഞു.

അജി മുന്നില്‍ തന്നെയാണു കയറിയത്, എന്നാലേ സീനയോടെന്തെങ്കിലും സംസാരിക്കാനാവൂ.

സീറ്റുകളെല്ലാം ഫുള്ളാണു.
സ്ത്രീകളുടെ സീറ്റില്‍ ഒരു മധ്യവയസ്കനിരിക്കുന്നു.

അജിക്ക് ദേഷ്യം വന്നു,
" പെണ്‍കുട്ടികള്‍ നില്‍ക്കുന്നതു കണ്ടിട്ടും ഞെളിഞ്ഞിരിക്കുന്നോ " അല്പ്പം ഉറക്കെയായോ എന്തോ, ആളുകള്‍ നോക്കുന്നു
അയാളെഴുന്നേറ്റപ്പോള്‍ സീനയോട് തോളില്‍ തൊട്ട് അവിടെ ഇരിക്കാന്‍ പറഞ്ഞിരുത്തി

എഴുന്നേറ്റ്പോയ കഷണ്ടി വല്ലാത്ത നോട്ടം നോക്കുന്നു.

അജിക്ക് സ്വയം ഒരു ഉത്തരവാദിത്വബോധവും അഭിമാനവും തോന്നി.

ഇടംകണ്ണിട്ട് നോക്കി,
അവള്‍ പുറത്തെക്ക് കണ്ണ് നട്ട് ഇരിക്കുന്നു, ഒരല്പ്പം ദേഷ്യം പോലെ.
ആ മുടിയിഴകള്‍ ബസ്സിന്റെ സ്പീഡിനനുസരിച്ച് പായുന്നതും അവള്‍ മാടിയൊതുക്കുന്നതും കാണാന്‍ നല്ല ഒരു രസം തന്നെ.

ഓഫീസിനടുത്ത് സ്റ്റോപ്പിറങ്ങി കുമാരേട്ടന്റെ കുമ്മട്ടിയും കടന്ന് സീനയ്ക്ക് തിരിയണ്ട വഴിയായി..

"സീനയ്ക്കിന്നെന്താണു പറ്റിയതു ?"

സീന മുഖം തിരിച്ച് ഈര്‍ഷ്യയോടെ നോക്കി,

" എന്തിനാണു ആള്‍ക്കാരുടെ മുന്‍പില്‍ ഈ ഷോ ? എന്തിനാ ഇത്രക്ക് സ്വാതന്ത്യമെടുക്കുന്നത് ?"

എന്താ സീനാ ഇത്!!

" മുന്‍പേ പറയണന്ന് വെച്ചതാ, വനജാന്റി അമ്മയോടും പറഞ്ഞു, മോളു പേരുദോഷം കേള്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ദിച്ചോളാന്‍!!!
ഞാനായിട്ട് പേരുദോഷത്തിനൊന്നും ഇടവരിത്തിയില്ലാന്നാ എന്റെ വിശ്വാസം "

അജിയുടെ തൊണ്ട വരണ്ടു.. ഇനിയും വൈകേണ്ട... എന്നായാലും അവളോടത് പറയണം..

"സീനാ, ഞാനിത് പറയണംന്ന് കൊറേദിവസ്സമായി കരുതുന്നു
എനിക്ക് സീനയോട്..."

"കൂടുതല്‍ പറയേണ്ട അജിത്ത്, കാള വാലു പൊക്കുന്നത് കണ്ടാല്‍ മനസ്സിലാവും..
എല്ലാവന്മാരും കണക്കാ... പെണ്ണൊന്ന് ചിരിച്ചാല്‍ അപ്പൊ തുടങ്ങും ഏത് പൊട്ടനും രോഗം !!!!"

അവളുടെ മുഖം ചുവന്നു. ചവിട്ടിക്കുലുക്കി നടന്ന് പോയി.

അജിക്ക് തളര്‍ച്ചയും ദാഹവും തോന്നി..

ഒന്നിരിക്കണം... ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ സാധാരണ ചിരിക്കാറൂള്ള മുഖങ്ങള്‍ പരിഹസിച്ച് ചിരിക്കുന്നത് പോലെ.

ഫയലുകളിലെ അക്ഷരങ്ങള്‍ പരസ്പരം കൂടിക്കലര്‍ന്ന് മനസ്സിലാകാതായി

മുന്‍പിലേക്ക് ഒരു പേപ്പര്‍ നീണ്ടുവന്നു,

ഒന്നു ശരിയാക്കിതരൂ സര്‍!!! കുറച്ച് ദിവസ്സംമുന്‍പ് കണ്ട നരച്ച താടിക്കാരന്‍.

കലിയാണു വന്നത്, ഒറ്റതട്ട്!!

"തന്നോടല്ലെടൊ ഇതപ്പുറത്തെ സെക്ഷനിലേ ശരിയാക്കാന്‍ പറ്റൂ എന്ന് പറഞ്ഞത്"

ഓഫീസിലെ കസേരകള്‍ മുരള്‍ച്ചയോടെ തന്റെ നേരെ നോക്കുന്നു.
"എന്താ അജിത്തേ ? ഇത്" സീനിയര്‍ ക്ലര്‍ക്ക് രാജേട്ടനാണു

അജി എഴുനേറ്റ് വാഷ്റൂമിലേക്ക് നടന്നു,
പൈപ്പ് തുറന്ന് ശകതിയോടെ വെള്ളം മുഖത്തേക്ക് കുടഞ്ഞു.

കണ്ണാടിയില്‍ നോക്കി...
ഒട്ടിയ കവിളുകളും നീണ്ട കഴുത്തും,
മേല്‍‌വരിയിലെ പല്ലൊന്ന് ഉന്തിയതാണു.
അജി അതില്‍ കൈകൊണ്ട് അകത്തേക്ക്ക്ക് അമര്‍ത്തി നോക്കി.
ശെരിയാണു അവള്‍ പറഞ്ഞത്..... ഒരു പൊട്ടനേപ്പോലുണ്ട്..

നിനക്കെന്താണു നിന്നെക്കുറിച്ച്തന്നെ ഒരു ബോധമില്ലാതായത് ?
കണ്ണ് അല്പ്പം ചുവന്നിരിക്കുന്നു.. കരട് വീണ പോലെ...
അജിക്ക് കരയണമെന്ന് തോന്നി.

പൊടിപിടിച്ച ഫാന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കറങ്ങുന്നു.
അജി പുറത്തിറങ്ങി കാന്റീനടുത്ത് പോയി ഒരു സിഗരറ്റ് വലിച്ചു...

നശിച്ച ഓഫീസ്..
ഇന്നിനിയിവിടെ ഇരിക്കാനുള്ള മാനസികാവസ്ഥയില്ല.

ലീവെഴുതി പുറത്തിറങ്ങിയപ്പോള്‍ ആ നരച്ച താടി പിറുപിറുത്തുകൊണ്ട് നോക്കി നില്‍ക്കുന്നത് കണ്ടു...
തനിക്ക് കുന്തമാണു...

‌ചെന്നപ്പോള്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചേലാമ്പ്രക്ക് ക്യത്യം ഒരു ബസ്സ് കിടക്കുന്നു... കയറി പുറത്തേക്ക് നോക്കിയിരുന്നു.
എന്തൊരു വ്യത്തികെട്ട പരിസരമാണതു.

ടിക്കറ്റിനു നൂറു രൂപ കൊടുത്തപ്പോള്‍ കണ്ടക്ടര്‍ക്ക് ചില്ലറകൊടുക്കാത്തതില്‍ മുറുമുറുപ്പ്.
കാണുമ്പോള്‍ ദേഷ്യം അരിച്ച് വരുന്നത് പോലെ.

നിര്വ്വികാരതയുടെ കാഴ്ചകള്‍ പുറകിലേക്ക് ഓടി മറയുകയാണു. കണ്ണടച്ച് കിടന്നു.

ചേലാമ്പ്രയിറങ്ങി പാടവരമ്പ് കഴിഞ്ഞ് കവുങ്ങ്തോട്ടം. വീട്ടീലേക്കുള്ള വഴിയാണത്..

കൈതകാട്ടിനു പിന്നിലെന്താണു പെട്ടന്നൊരനക്കം..
ആ ചാവാലിപട്ടി.. കല്ലെടുത്തെറിഞ്ഞപ്പോള്‍ അത് കുതിച്ച് പാഞ്ഞ് പിന്നെ തിരിഞ്ഞ് നിന്ന് നോക്കുന്നു.

നശിച്ച പട്ടികള്‍... കൊല്ലണം ഇവറ്റകളെ..

ആരാ അത് ? അജിക്കുട്ടനാ ?

രഘുവേട്ടനാണു. പണ്ട് തന്നെ സ്കൂളില്‍ കൈപിടിച്ച് കൊണ്ടുപോകുന്നതും വരുന്നതും രഘുവേട്ടനായിരുന്നു.
കുന്നത്തൂര്‍ ഉത്സവത്തിനു ‌രഘുവേട്ടന്റെ തോളത്തിരുന്നത് ഓര്‍മ്മയുണ്ട്.

നല്ല ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു.
ചെങ്കൊടിയേന്തി ഏതു സമര‌ത്തിനും മുദ്രവാക്യം വിളിച്ച് രഘുവേട്ടന്‍ പോകുന്നത് കാണുമ്പോള്‍ ആര്‍ക്കും ആവേശം തോന്നും.
വോളിബോള്‍ ടുര്‍ണമെന്റു സംഘടിപ്പിക്കാനും, കല്യാണവീട്ടിലും വായനശാലയിലും   മുന്‍പന്തിയില്‍ നിന്നയാള്‍.

പക്ഷേ ഒരു നാള്‍ കുരുമുളക് പറിക്കാന്‍ പൊക്കമുള്ള മരത്തിലേക്ക് കയറിയപ്പോള്‍ വഴുതിയത് ആ ജീവിതത്തില്‍ നിന്ന് കൂടെയായിരുന്നു

പാറയിലിടിച്ച് അരയ്ക്ക് കീള്‍പ്പോട്ട് തളര്‍ന്ന് പോയി.

കൊണ്ട് പോകാവുന്നിടങ്ങളിലൊക്കെ നോക്കി. അവസാനം കണാരന്‍ വൈദ്യന്റെ ആയുര്‍‌വേദചികില്‍സയില്‍ വീട്ടിലെ ഒരു മുറിയിലേക്ക് ഒതുങ്ങി.

ആ രഘുവേട്ടനാണു ജനാലയിലൂടെ വിളിച്ചത്!!
ചെരുപ്പഴിച്ച് വച്ച് അകത്തേക്ക് കയറിയപ്പോള്‍ ചിരുതേയമ്മ ചിരിച്ച് കാട്ടി.

"എങ്ങനുണ്ട് രഘുവേട്ടാ ?"

"കുറവുണ്ടെന്നും പറയാം ഇല്ലെന്നും പറയാം അജിക്കുട്ടാ.. "രഘുവേട്ടന്‍ ചിരിച്ചു.

അജി ചുരുപാടും കണ്ണോടിച്ചു.
എല്ലാം അലങ്കോലപ്പെട്ട് കിടക്കുന്നു.

ശുഷ്കിച്ച നെഞ്ചില്‍ വെള്ളരോമങ്ങള്‍ കൂടുകൂട്ടിയിരിക്കുന്നു, ഷേവ് ചെയ്യാത്ത മുഖം! ഒരു ഭ്രാന്തനേപ്പോലെ തോന്നിക്കുന്നു.
പണ്ട് ശുശ്രൂഷിക്കാന്‍ പെങ്ങന്മാരും, പാര്‍ട്ടി സഖാക്കളും, യുവജനസംഘടനയിലെ സുഹ്യത്തുക്കളും മാറി മാറി നിന്നിരുന്നു.
ആളുകള്‍ കൂടൊഴിഞ്ഞ് തുടങ്ങിയ സമയത്തും, അജി ദിവസ്സവും വായനശാലയിലെ പുസ്തകങ്ങള്‍ എത്തിക്കാറുണ്ടായിരുന്നു.
ജോലിക്ക് വേണ്ടി മാറിതാമസിക്കേണ്ടി വന്നപ്പോഴതും മുടങ്ങി

ആ മുറിയില്‍  ഇന്ന് ശൂന്യതയും കുഴമ്പിന്റെ ഗന്ധവും നിറഞ്ഞ് നില്‍ക്കുന്നു.
ആ ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല,

അജി സ്റ്റൂളില്‍ ഇരുന്ന് ആ മുഖത്തേക്ക് നോക്കി.

"എന്താ സങ്കടം ?"

"ഒന്നുമില്ല രഘുവേട്ടാ!!"

അവിശ്വാസത്തോടെ തലയാട്ടി.
അജി മുഖം കുമ്പിട്ടിരുന്നു. എല്ലാകാര്യങ്ങളും പറയുമായിരുന്നു
പക്ഷേ ഇതു മനസ്സിലാവുമോ ആവോ ?

"രഘുവേട്ടന്‍ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?"

രഘു  ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ കണ്‍ചിമ്മാതെ അവനെ നോക്കി.

"ഇയ്യ് കേട്ടിട്ടില്ലേ ?
ഉണ്ടോനു ഇടം കിട്ടാഞ്ഞ്, ഉണ്ണാത്തോനു ഇല കിട്ടാതെ !!! "

രഘു  പൊട്ടിചിരിച്ചു....
അയ്യാളങ്ങിനെയാണു.

"എവിടെയോ വായിച്ചിട്ടുണ്ട് അജീ,
പട്ടിണി കിടക്കുന്നവനു പ്രണയം മണ്ണാങ്കട്ടയാണു."

രഘു അല്പ്പനേരം മച്ചിലേക്ക് നോക്കി കണ്മിഴിച്ചു കിടന്നു.

എന്നെയൊന്ന് നേരെയിരുത്തുമോ അജീ?

തലയണ ചെരിച്ച് വച്ച് തോളിലൂടെ കയ്യിട്ട് അയ്യളെ ഭിത്തി ചേര്‍ത്തിരുത്തി...

രഘു അജിയുടെ കൈയില്‍ പിടിച്ച് ചലനമറ്റ അയാളുടെ കാലില്‍ തൊടുവിച്ചു..

"ഇയ്യിതു കണ്ടോ ?..........
എനിക്കെന്റെ കാലവിടുണ്ടെന്ന് ഇപ്പോള്‍ തോന്നാറില്ല അജീ...... ....
ഒറ്റ ആഗ്രഹമേ എനിക്കൊള്ളൂ......
എനിക്കൊന്നു നടക്കണം....
ഒരു ദിവസ്സം ഈ ചേലമ്പ്ര കുന്നെനിക്കൊന്ന് ഓടിക്കയറണം... കാവിലെ തെയ്യം കൂടണം.... എന്നിട്ട്......
എന്നിട്ട്. .. ഞാന്‍ മരിച്ചോട്ടെ......"

"എല്ലാവരോടും ഇങ്ങനെ ചിരിച്ച് കളിച്ച്!!!! "
അര്‍ദ്ധോക്തിയില്‍ കിതച്ച് നിര്‍ത്തി രഘു കണ്ണടച്ചു കിടന്നു.....

അജി വാതില്‍ ചാരി പുറത്തിറങ്ങി,
ഈ മുറിയില്‍ നിന്ന് മുന്‍പ് രഘുവേട്ടന്റെ ചിരിച്ച മുഖം കണ്ട് പുറത്തിറങ്ങാറുള്ളപ്പോള്‍ പോലും മുത്തപ്പനോട് പരിഭവം തോന്നാറായിരുന്നു പതിവ്....
ഇത്തവണ എന്തോ ഒരു കനം വിട്ടകന്നത് പോലെ.. എന്താവോ അങ്ങിനെ

കാലുകള്‍ വലിച്ച് നീട്ടി അജി വീട്ടിലേക്ക് നടന്നു...

മടലു വെട്ടിക്കീറിക്കൊണ്ട് നിന്ന ദേവകി അവനെ അത്ഭുതത്തോടെ നോക്കി!!.

"അനക്ക് അവിടെ തെരക്കാന്ന് പറഞ്ഞിട്ട്!! ഇയ്യെന്താ മോനേ പെട്ടന്ന് ??"

അജി അതിനല്ല മറുപടി പറഞ്ഞത്..

"വിശക്കുന്നമ്മേ , വേഗം ചോറെടുക്ക് "

ദേവകി മടലും വാക്കത്തിയും പറമ്പിലിട്ട് അടുക്കളയിലേക്ക് കയറി.

" ഇയ്യ് ഒന്ന് വെക്കം കുളിച്ച് വാ.... കറി ഇണ്ട്... ഒരു വറവ് വെക്കട്ടെ "

തോര്‍ത്തുടുത്ത് ഒരു തൊട്ടി വെള്ളം തലയില്‍ കമിഴ്ത്തുമ്പോള്‍ അജിപഴയ കുട്ടിയായി....
അവന്‍ പച്ചയണിഞ്ഞ പാടത്തേക്കും കവിങ്ങിലെ കുലകളിലേക്കും നോക്കി.. കണക്കുകള്‍ കൂട്ടി

കുളികഴിച്ച്, കൈലിമുണ്ടും ഷര്‍ട്ടുമിട്ട് തിണ്ണയിലെത്തിയപ്പോള്‍ അമ്മ ചോറും കറികളും ഡെസ്കില്‍ വെച്ചിട്ടുണ്ട്..

ചെമ്മീനിട്ട ചക്കക്കുരുകൂട്ടാന്‍ ചോറിലേക്കൊഴിച്ച്,
മുരിങ്ങയില തോരനും കൂട്ടിക്കുഴച്ചപ്പോള്‍ അജിയുടെ ചുണ്ടത്ത് ആ മൂളിപ്പാട്ട് എങ്ങ്നിന്നോ വന്ന് വീണ്ടും  തത്തിക്കളിച്ചു..

27 April 2012

മഹാനഗരിയിലെ ചില മനസ്സുകള്‍

കലാശിപ്പാളയം എത്തി.

സനി സീറ്റ് നിവര്‍ത്തിയിരുന്നു ..... രശ്മി അടുത്ത സീറ്റില്‍ നിഷ്കളങ്കതയോടെ ഉറങ്ങുന്നു.

ഈ ബസ് മഡിവാള പോകുമോ ആവോ...

മുന്‍പിലെത്തി ഡ്രൈവറോട് അന്യോഷിച്ചു...

" ഓഗത്തെ സര്‍"

സീറ്റില്‍ തിരിച്ച് വന്നിരുന്നു......

കുറച്ച്കാലമായുള്ള മുംബൈ ജീവിതത്തില്‍ കന്നഡ മറന്ന് തുടങ്ങിയിരിക്കുന്നു...

ഓര്‍മ്മകള്‍ ഒരുപാട് തന്ന നഗരത്തിലേക്കുള്ള തിരിച്ച്‌വരവാണിത്

ജോലികിട്ടി ഈ നഗരത്തിലേക്കുള്ള ആദ്യത്തെ വരവോര്‍മ്മയുണ്ട്.
അന്ന് അത്ഭുതത്തോടെ പുറത്തേക്ക് നോക്കിയിരുന്നു ,വഴിയിലുടനീളം,കെട്ടിടങ്ങളും, അമ്പലങ്ങളും , ആള്‍ത്തിരക്കും കണ്ടു,..

പറയാനൊരുപാടുള്ള മുഖഭാവങ്ങളുമായി കൈവീശി നിന്ന അച്ഛനും അമ്മയും, സഹോദരങ്ങളും ആയിരുന്നു ആദ്യദിവസ്സങ്ങളില്‍ മനസ്സില്‍, പിന്നീട് പതിയെ പതിയെ ഈ നഗരത്തിന്‍‌റ്റെ മനസ്സു മനസ്സിലാക്കിയ ഒരാളായി ഈ തിരക്കിലലിഞ്ഞു...

പ്രഭാതങ്ങളില്‍, പിടിച്ച് വച്ച ഒരു ബക്കറ്റ് വെള്ളത്തില്‍ എല്ലാം തീര്‍ത്ത്,
മെസ്സില്‍ നിന്ന് തിരക്കിട്ട് കഴിച്ച്, ബിയെംടിസി ബസ്സിലെ തിരക്കുകളില്‍ തിരിച്ചറിയപ്പെടാനാവാത്ത മുഖഭാവവുമായി,
എല്ലാവരെയും പോലെ അവനും ഓഫീസിലെത്തി.

വൈകുന്നേരങ്ങളില്‍ റൂം‌മേറ്റ്സിനൊപ്പം ഏതൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞ് നടക്കും,
വാരാന്ത്യങ്ങളില്‍ ചിലപ്പോഴൊക്കെ മഡിവാള അമ്പലത്തില്‍, അല്ലെങ്കില്‍ ബാംഗ്ലൂര്‍ സെന്‍‌ട്രലിലോ, ശിവാജിനഗറില്‍ പടത്തിനോ പോകാം,

വീട്ടിലേക്ക് കത്തുകളിലൂടെയും,അയല്‍‌വക്കത്തെ ലാന്‍ഡ്‌ലൈനിലൂടെയുമുള്ള വിശേഷങ്ങള്‍ പിന്നീട് മൈബൈല്‍ ഫോണിലേക്ക് മാറിയതിനൊപ്പം ബാംഗ്ലൂര്‍ നഗരവും ഒരുപാട് മാറി.

മഡിവാളയിലും, ഹെബ്ബാളിലും, ഡൊംളൂരും, ഇലക്ട്രോണിക്സ് സിറ്റിയിലുമൊക്കെ ഫ്ലൈഓവറുകളുയര്‍ന്ന് അവള്‍ മോഡേണ്‍ സുന്ദരിയായെന്ന് തോന്നിച്ചു,

പശുക്കള്‍ മേഞ്ഞ് നടന്നിരുന്ന സ്ഥലത്ത് ഒറാക്കിളും, എച്ച്പിയും ഒക്കെ ചില്ല്കൂടുകള്‍ കൂട്ടി...
തന്റെ ജീവിതത്തിലുണ്ടായ മാറ്റമോ? എങ്ങിനെ മറക്കാനാവും അത്...

ഓഫീസില്‍ നന്ദനയെ ആദ്യം കണ്ട ദിവസ്സം..

റോസ് ചുരിദാറില്‍ അവള്‍ സുന്ദരിയായിരുന്നു.. കണ്ണ് ആദ്യമുടക്കിയതു ആ ചന്ദനക്കുറിയിലാണു..
മന്‍സ്സിലൊരുക്കൂട്ടി വച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖം...,

അപകര്‍ഷതാബോധത്തില്‍ പെണ്‍കുട്ടികളോട് അധികം അടുപ്പത്തിനൊന്നും പോകാറില്ല... പക്ഷേ ഇവളോടതു വയ്യായിരുന്നു

സംസാരിക്കണമെന്ന് വല്ലാതെയാശിച്ചു. ഉള്ളിലെ അങ്കലാപ്പ് പുറത്ത് കാട്ടാതെ എങ്ങനെയോ സംസാരിച്ച് തുടങ്ങി.....ഒരു സാധാരണ സൗഹ്യദം പോലെയുള്ള വാക്കുകളിലൂടെ...

ദിവസ്സങ്ങള്‍ക്ക് ശേഷം മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ മനസ്സിലെ ടെന്‍ഷന്റെ കടലോര്‍ക്കുമ്പോള്‍ ചിരി വന്നിട്ടുണ്ട് സനിക്ക്.
എപ്പെഴോ സംസാരിച്ച് തുടങ്ങി......
അതിനും എത്രയോ മുന്‍പേ അവളെവച്ച് എന്തൊക്കെ സ്വ‌പ്ന‌ങ്ങള്‍ നെയ്തു ..... വിവാഹം കഴിക്കുന്നതും, പുതിയവീടിന്‍‌റ്റെ ടെറസ്സില്‍ അവളുടെ മുടിയിഴകള്‍ തഴുകി ആകാശം നോക്കി ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതുമെല്ലാം......
.

എപ്പോഴാണു താന്‍ പ്രണയം തുറന്ന് പറഞ്ഞതു,
" അതൊക്കെ വേണോ , ഞാന്‍ ആരെയും പ്രണയിക്കുന്നില്ല " നിഷേധ സ്വരത്തില്‍ പറഞ്ഞാലും പിരിയാന്‍ തോന്നിയില്ല.

അവളുടെ വീട്ടിലെ വിശേഷങ്ങളും, കുട്ടിക്കാലവും, ഇഷ്ടപ്പെട്ട പുസ്തകങ്ങളേക്കുറിച്ചും, ഓഫീസ് വിശേഷങ്ങളെപ്പറ്റിയും, കൂട്ടുകാരേക്കുറിച്ചും, പ്രണയാഭ്യര്‍ത്ഥനകളെക്കുറിച്ചും വാതോരാതെ പറയുമ്പോള്‍ കൊച്ച്കുട്ടിയേപ്പോലെ കേട്ടിരിക്കും, ചിലപ്പോഴൊക്കെ തന്‍‌റ്റെ സംസാരത്തിനും അവള്‍ ചെവിയോര്‍ക്കും.

അങ്ങിനെയങ്ങിനെ, ഇതുവരെ പോകാത്ത ആ നാടിനോടും അവളുടെ വീട്ടുകാരോടും, എന്തിനു അവളുടെ കവിളില്‍ പൊടിയുന്ന വിയര്‍പ്പുകണങ്ങളോടു വരെയും പ്രണയം തോന്നി സനിക്ക്.

മനസ്സില്‍ ചിലപ്പോഴൊക്കെ രണ്ട് വ്യക്തികളുണ്ടെന്ന് തോന്നാറുണ്ട്....
സ്വ്‌പന‌ങ്ങളില്‍ മുഴുകുന്ന ഒരു വ്യക്തിയും, പ്രാക്ടിക്കലായി ചിന്തിക്കാനാഗ്രഹിക്കുന്ന മറ്റൊരാളും....

ചിലപ്പോഴൊക്കെ മനസ്സ് കലമ്പല്‍ കൂട്ടി, " നീയൊരു പ്രാരാബ്ധക്കാരനാണു, എന്തു യോഗ്യതയുണ്ട് , എന്തിനാണിഷ്ടാ വെറുതേ ദിവാസ്വ‌പ്നം "
അപ്പോഴൊക്കെ അകലം പാലിക്കാന്‍ ശ്രമിച്ചു,
പക്ഷേ രണ്ട് ദിവസത്തിനപ്പുറം പിടിച്ച് നില്‍ക്കാന്‍ കഴിയാത്താ സ്വപ്നജീവിയായ മനസ്സ് ഒരു വില്ലനായി.

അല്ലെങ്കിലും, അകലുമ്പോള്‍ വല്ലാതെ അടുപ്പിക്കാനും , താന്‍ അടുക്കുമ്പോല്‍ അകന്നു പോവാനും വല്ലാത്ത കഴിവായിരുന്നു അവള്‍ക്ക്.

ഓഫീസിലെ ഷിനോയോടും അവള്‍ക്ക് നല്ല അടുപ്പമുണ്ടെന്ന് അവളുടെ വരികള്‍ക്കിടയിലൂടെ വായിച്ചെടുത്തിരുന്നപ്പോഴും മനസ്സ് അല്പ്പം നൊന്തിരുന്നു, പക്ഷേ അവളെ വിട്ട് പോരാന്‍ കഴിഞ്ഞിരുന്നില്ല,
അല്ലെങ്കിലും മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയവരുടെ ഏതവസ്ഥയോടും നമ്മള്‍ പൊരുത്തപ്പെടും എന്ന് തോന്നുന്നു,

അവനോടും എന്താണു ഒരിക്കലും വിരോധമൊന്നും തോന്നാതിരുന്നതെന്ന് സനിക്കു അത്ഭുതം തോന്നിയിരുന്നു,  അല്ലെങ്കിലും അവനെ ആര്‍ക്കാണു വെറുക്കാന്‍ പറ്റുക ?, തന്നോടും ,എല്ലാവരോടും ഒരു ചിരിയോടെ നന്നായി ഇടപെടുന്ന അവന്‍ തന്നെയാണു സത്യത്തില്‍ അവള്‍ക്കു ചേരുക എന്ന് പലപ്പോഴും തോന്നായ്കയില്ല

അവളോട് അകന്നു കൂടേ എന്ന ചോദ്യവുമായി രണ്ട് മനസ്സും വീണ്ടും ക്രിക്കറ്റ് കളിച്ചെങ്കിലും സ്വപ്നജീവി തന്നെ പതിവു പോലെ ജയിച്ചു.
" ഇഷ്ടം മനസ്സിലാക്കാതെയല്ല, പക്ഷേ എനിക്കാരോടും പ്രണയമൊന്നുമില്ല, നമുക്കിപ്പോള്‍ അടുപ്പമുണ്ട് പക്ഷേ..... മറ്റൊന്നുമില്ല" ഈ വാക്കുകളിലെ ഇഷ്ടം മതിയായിരുന്നു അവനു പൂര്‍‌വ്വാധികം പ്രണയിക്കാനും സ്വ‌പ്‌നം കാണാനും....

പക്ഷേ അവളുടെ പെണ്ണുകാണല്‍ ചട‌ങ്ങ് നടന്നതും, വിവാഹം ഉറപ്പിച്ചതുമെല്ലാം പെട്ടന്ന് നടന്നതു പോലെ....
" വീട്ടുകാരുടെ ഇഷ്ടമായിരിക്കും തന്റെ ഇഷ്ടമെന്ന് പണ്ടേ തീരുമാനിച്ചതാണു "
പറഞ്ഞപ്പോള്‍ ഒന്നും പറയാതെ കേട്ടിരുന്നു...

എങ്കിലും വിവാഹമടുത്തപ്പോള്‍ ഫോണിലൂടെ കരഞ്ഞതെന്തിനാവോ ?

ഷിനോയുമായി വിവാഹത്തേച്ചൊല്ലി പിണക്കങ്ങളുണ്ടാവുന്നതു സങ്കടപ്പെടുത്തുന്നു എന്ന് പറഞ്ഞതും താനെന്തേ നിസംഗനായി കേട്ട് നിന്നതു ? അവളെ മനസ്സിലാക്കുന്ന മറ്റാരുമില്ലായിരുന്നെന്ന് പറയാറുള്ളതുകൊണ്ടാവും.

"വിവാഹം കഴിച്ച് പോയാലും പിരിയില്ല , നമ്മള്‍ സംസാരിക്കും"
പറഞ്ഞതും അവളാണു. അല്ലെങ്കിലും നിഷേധിക്കാന്‍ സനിക്കു വയ്യായിരുന്നു...അവനാഗ്രഹിച്ചതും അതായിരുന്നു...

പിന്നീടെപ്പഴോ വിവാഹം കഴിക്കുന്നയാളെയും അവളിഷ്ടപ്പെട്ട് തുടങ്ങിയിരുന്നു എന്ന് സംസാരത്തിലൂടെ മനസ്സിലായി,
പക്ഷേ പെങ്ങളുടെ വിവാഹബാധ്യതകളും വീടുപണിയുമെല്ലാം കാരണം, നല്ലൊരു ശമ്പളഓഫര്‍ കിട്ടിയ ജോലിക്ക് മുംബൈയിലെ വാഷിയിലേക്ക് ജീവിതം ജീവിതം പറിച്ച്നട്ടിട്ടും, മെട്രോകളിലെ കരിപടര്‍ന്ന തിരക്കില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും, ബാംഗ്ലൂരിനെ അല്പ്പാല്പ്പം മറന്നിട്ടും,
ആ ബന്ധം മാത്രം മുറിക്കാന്‍ കഴിഞ്ഞില്ല... എന്നല്ല ... അത് വളര്‍ന്നുനൊമ്പരപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

വര്‍ഷങ്ങള്‍ നിസംഗതയുടെ രാത്രികള്‍ തന്ന് എത്ര പെട്ടന്നാണു ഓടിപ്പോയതു,
വരുന്ന വിവരം ഇമെയിലിലൂടെ അവള്‍ക്കറിയാം,

ചിലപ്പോഴൊക്കെ ചിന്തകള്‍ കാടു കയറി മനസ്സിലെ രണ്ടു ധ്രുവങ്ങളും ശക്തിയോടെ വീണ്ടും വീണ്ടും യുദ്ധം ചെയ്യും

ഇതാര്‍ക്കുള്ള ശിക്ഷയാണു?
"ഷിനോയും അവളുടെ ഭര്‍ത്താവുമൊക്കെ എന്ത്തെറ്റായിരുന്നു ചെയ്തതു? രശ്മിയെ ഇതുപോലെ ഒരാളിഷ്ടപ്പെട്ടാലോ ?"

"അറിയില്ല,  മറുപടിയില്ല,
കാത്തുനില്‍ക്കാത്ത കാലം കരുതി വച്ച മുഖം മൂടികള്‍ അണിയാതെ വയ്യ...
ആ തളച്ചിടലിനെ ഞാന്‍ ഭ്രാന്തമായി സ്നേഹിക്കുന്നു,
ശരികേടുകളുടെ വിശകലനത്തിനില്ല.......ഇതു തെറ്റാണെങ്കില്‍ എനിക്കതു തിരുത്താനാവില്ല ഇനി. "

പണ്ട് തെറ്റെന്ന് തോന്നിയിരുന്ന കാര്യങ്ങള്‍ ശരിയാവുന്നതെങ്ങിനെയാണു സനീ?

മനസ്സ് അങ്ങിനെയാണു , മനസ്സിലാക്കാനാവാത്ത, പിടി തരാതെ പായുന്ന മെരുങ്ങാത്ത കുതിരയാണതു.....
എവിടെയോ വായിച്ചിരിക്കുന്നു.

-----------------

മഡിവാള എത്തിയിരിക്കുന്നു.

രശ്മി എപ്പൊഴാണു എണീറ്റതാവോ, മുടി കെട്ടി വച്ച്, ഉറക്കച്ചടവുള്ള കണ്ണുകള്‍ പുറം കാഴ്ചകളിലേക്ക് പൂഴ്ത്തി ഇരിക്കുന്നു.

ഉദയസൂര്യന്‍ മഴവില്‍ നിറങ്ങള്‍ പടര്‍ത്തിയിരിക്കുന്നു.

ഇനി തന്‍റെയീ പഴയസ്വപ്നങ്ങളുറങ്ങുന്ന മണ്ണിലേക്ക്.
ആരാലും അറിയപ്പെടാതെ ഇവിടെ അലിഞ്ഞ് ജീവിതം തീര്‍ത്ത അനേകരിലൊന്നാവാന്‍.....

സനി ഒരു പക്ഷേ നന്ദനയെ ഇവിടെ എവിടെ വച്ചെങ്കിലും കണ്ടേക്കും.
കാണാത്ത മട്ടില്‍ വഴിമാറി പോകുവാന്‍ വയ്യെങ്കില്‍, ചിലപ്പോള്‍ രശ്മിക്ക് സാധാരണപോലെ പരിചയപ്പെടുത്തിക്കൊടുത്തേക്കാം.

പക്ഷേ കണ്ണുകള്‍ പറിച്ചെടുത്ത് നടന്നു നീങ്ങുമ്പോഴൊന്നു തിരിഞ്ഞ് നോക്കാതിരിക്കാന്‍ അവനു കഴിഞ്ഞേക്കില്ല

16 April 2012

ഇരുണ്ട മഴയുടെ തെളിഞ്ഞ ഓര്‍മ്മകള്‍....


റിയാദില്‍ പൊടിക്കാറ്റിനോപ്പം വീശിയടിച്ച മഴ പഴയ ഒരു ഓര്‍മ്മയിലേക്ക് കൊണ്ടുപോയി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വല്ലാതെ മഴ പെയ്യണ രാത്രിയില്‍ അമ്മയും അച്ഛമ്മയും, എന്നെയും ചേച്ചിയും അടുത്ത് ഇരുത്തി, മുറ്റത്ത് തെളിയുന്ന ഇടിമിന്നലിനെ നോക്കി അച്ഛനെയും കാത്തു മണ്ണെണ്ണ വിളക്കിനടുത്ത് ഇരിക്കും .... മഴ കനക്കുമ്പോള്‍ അച്ഛന്‍ വീടെത്താന്‍ വൈകും.

"ശോ എന്താ ഓന്‍ വൈകണേ.... മക്കള്‍ ഇന്ദ്രഭഗവാനെ പ്രാര്‍‌ത്‌ഥിച്ചോളൂ ... ഇടിമിന്നല്‍ ഇപ്പൊ മാറിത്തരും "
അമ്മൂമ്മ പറയും....

വീണ്ടും മഴയും കാറ്റും ശബ്ദമുയര്‍ത്തുമ്പോള്‍ മരങ്ങളും വല്ലാതെ കരയും... പുരക്കു മേലേക്ക് ചാഞ്ഞ് വരണ മാവും റബറും നോക്കവേ അമ്മയുടെ നെഞ്ചു പാളും.

ഇറയത്തെക്കു പല അതിഥികളും കയറി വന്നേക്കാം ചിലപ്പോഴൊക്കെ.. പാമ്പും തവളയും ഒക്കെ.
അതിനിടയില്‍ കാറ്റില്‍ മാറിയ ഓടിന്‍‌വിടവിലൂടെ മഴ വീട്ടിലേക്കു ക്ഷണിക്കാതെത്തും.... ഉരുളികള്‍ പലതവണ ഇങ്ങനെ വീഴുന്ന വെള്ളം പിടിച്ചു കളഞ്ഞു മടുക്കും .

നിലക്കാതെ പെയ്യുന്നമഴയും ഇടിമിന്നലും കാണുമ്പോള്‍ അമ്മ വീണ്ടും വീണ്ടും മുത്തപ്പന് തിരുവപ്പനകള്‍ നേരും...

അപ്പോഴൊക്കെ മഴയുടെ രുദ്രഭാവം, ഇരുണ്ട ഈ ലോകത്ത് ഞങ്ങള്‍ മാത്രമേയുള്ളെന്ന ഭീതി തോന്നിപ്പിക്കാറുണ്ട് .

കുറച്ച് നേരത്ത ദേഷ്യത്തിനു ശേഷം മഴയുടെ താണ്ട്ടവം അടങ്ങി വരും.... പിന്നെ പാത്തിയിലൂടെ വെള്ളം മണ്ണിലേക്ക് പതിക്കണ ശബ്ദം ഇടവിട്ട് കേള്‍ക്കാം,,,,,

അപ്പോഴേക്കും അച്ഛന്‍ പാതി നനഞ്ഞൊലിച്ച് ഇറയത്തെത്തിയിട്ടുണ്ടാവും....
കുട മടക്കി കൈയിലെ പ്ലാസ്റ്റിക്ക് കവര്‍ അമ്മയ്ക്ക് നീട്ടുമ്പോള്‍ ഞങ്ങള്‍ പിള്ളേരുടെ മുഖം വല്ലാതെ പ്രസാദിക്കും.... അതു നിറയെ മീനാണു ..... ഊത്ത കയറിയ മല്‍സ്യം.

പിള്ളേര്‍ക്ക് സന്തോഷത്തിനു കാരണമുണ്ട്, നല്ല പുഴമീന്‍ കഴിക്കാം, കുറേ ദിവസ്സത്തെക്ക് മത്തിയും പച്ചക്കറിയും വേണ്ട.

അതെന്താണെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയുമോ ആവോ.... പക്ഷേ വീട്ടില്‍ ഫ്രിഡ്ജില്ലാതിരുന്നയക്കാലത്ത്, ആ പാതിരാത്രിക്ക് അമ്മയ്ക്കത് പിടിപ്പത് പണിയാണു....
എങ്കിലും ഞങ്ങളുടെ സന്തോഷമന്നുമിന്നും അമ്മയ്ക്ക് സന്തോഷം കൊടുക്കുന്നതു കൊണ്ട് അന്നത് വളരെയെളുപ്പം കഴിയും

വന്മഴ പെയ്യണ ചിലനേരങ്ങളില്‍ മീന്‍ ഇങ്ങനെ പാടത്തെത്തും..... തലയില്‍ പ്ലാസിക് ഷീറ്റോ മറ്റോ ഇട്ട് അന്നാട്ടില്‍ മിക്കവാറും ചെറുപ്പക്കാരും ഇതു പിടിക്കാനിറങ്ങുമായിരുന്നു......
അവര്‍ക്കതൊരു വിനോദവും ഉല്‍സവവുമായിരുന്നു..... ഉള്ളിലല്പ്പം സോമരസം കൂടെയുണ്ടായാല്‍ രസായി..

എനിക്കുമങ്ങിനെ ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാനും, ഞണ്ട് പിടിക്കാനും ഒക്കെ വെള്ളത്തില്‍ കെട്ടിമറിഞ്ഞ് കളിച്ച് നടന്നതിന്‍‌റ്റെ നേരിയ ഓര്‍മ്മകളുണ്ട്,

ആ സുന്ദരമായ പഴമകളുടെ മണമുള്ള കാലത്തിനും, ഡ്രാസ്റ്റിക് ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍,സ്മാര്‍ട്ട്ഫോണ്‍ യുഗത്തിനും ഇടയില്‍ ജീവിക്കാനുള്ള ജന്മം ലഭിച്ച എന്റെ തലമുറകള്‍ മാത്രം ഭാഗ്യം ചെയ്തവര്‍ എന്ന അവകാശവാദങ്ങളില്ല,

എന്നാലും ഇതൊക്കെ പുതുതലമുറയ്ക്കും അനുഭങ്ങളാവേണ്ടിയിരുന്നു എന്ന് ഒരാശ മാത്രം

01 April 2012

ഏപ്രില്‍ ഫൂള്‍



അങ്ങനെ ഒരു ഏപ്രില്‍ ഒന്ന് കൂടി കടന്ന് പോയി... ഈ ഏപ്രില്‍ ഒന്ന് എങ്ങിനെയാണു വിഡ്ഡിദിനം ആയത് എന്നറിയുമോ ? അതറിയണമെങ്കില്‍ ആദ്യം കലണ്ടറെന്തന്നറിയണം... കലണ്ടറെന്നാല്‍ മനോരമ തന്നെ....ഓഹ് അതല്ലുദ്ദേശിച്ചത് ... കലണ്ടറെന്നാല്‍ 1582 ല്‍ ഗ്ഗ്രിഗ്ഗറി പതിമൂന്നാമന്‍ കഷ്ടപ്പെട്ട് ബുദ്ദിമുട്ടി ഉണ്ടാക്കിയ ഗ്ഗ്രിഗോറിയന്‍ കലണ്ടര്‍!!! ( ബുദ്ദിമുട്ട് പരിഗണീച്ച് തല്‍ക്കാലം എക്സ് എന്നിരിക്കട്ടെ ). അത് പ്രകാരം ജനുവരി ഒന്ന് പുതുവര്‍ഷ്പ്പിറവിയായി ആള്‍ക്കാര്‍ കണക്കാക്കി തുടങ്ങി,
പക്ഷേങ്കീ അമ്മേ തല്ലിയാലും രണ്ടൊണ്ട് പക്ഷം എന്ന് പറഞ്ഞ പോലെ കുറച്ച് പേര്‍ ഈ പുത്യ സാധനം അംഗീകരിക്കാന്‍ കൂട്ടാക്കാതെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 25 തൊട്ട് ഏപ്രില്‍ ഒന്ന് വരെ ന്യുഇയര്‍ മഹോത്സവം കെങ്കേമമായി കൊണ്ടാടുകയുണ്ടായത്രേ ( വല്യ് പിടിയില്ലാത്ത കാര്യങ്ങളില്‍ " അത്രേ " ചേര്‍ക്കണം എന്നാണല്ലോ )...
ഇവരെ കളിയാക്കാന്‍ മറ്റേ എക്സ് കലണ്ടറുകാര്‍ ഏപ്രില്‍ ഒന്ന് വിഡ്ഡിദിനമായി ആചരിച്ച് തുടങ്ങി എന്നാണു ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ ഐതീഹ്യം.... ഇതിനു മറുവാദങ്ങളും ഉണ്ട"ത്രേ".... ത്രേ....

എന്തായാലും വളിച്ച ചിരി ചിരിപ്പിക്കാന്‍ ഇത്തവണയും ആരും ഇടയാക്കിയില്ല..
പിന്നെയീ സൗദീലൊക്കെ എന്ത് വിഡ്ഡിദിനം ഇഷ്ടാ...അല്‍ ഒട്ടഹ.. അതൊക്കെ പണ്ട് ...

ചെറുതാരുന്നപ്പോള്‍ അമ്മയെയും കുഞ്ഞേച്ചിയേം എന്തേലും പറഞ്ഞ് പറ്റിക്കാന്‍ ഈ ദിവസത്തിനു വേണ്ടി കാക്കും....

" അമ്മേ ദോണ്ടെ അമ്മന്റെ പശുക്ടാവ് ചത്ത് കിടക്കണൂ"

അപ്പോള്‍ അമ്മേടെ വഹ അവതരിപ്പിക്കപ്പെടുന്ന നെഞ്ചത്തടി, കരച്ചില്‍ , തീച്ചാമുണ്ടി തെയ്യം............ ഒക്കെ കണ്ട് ഈ ഞാന്‍ ആനന്ദതുലിതനായി ........വിജയശ്രീലാളിതനായി ചിരിക്കും,,,,,
പക്ഷേ ആന്റിക്ലൈമാക്സില്‍,
കാല്‍മുട്ടിനു മേലേക്ക്, തവിക്ക് പൊട്ടീരു മേടിച്ച് ശരിക്കും മാന്‍ ഓഫ് ദി മാച്ച് ആയ എന്നെ കണ്ട് ക്ടാവും അതിന്‍‌റ്റെ തള്ളേം കൂടെ ശരിക്കും വിഡ്ഡിദിനം അര്‍മ്മാദിക്കും.

എന്തായാലും ഞാനൊക്കെ കൊച്ച് കുമാരന്മാരായിരിക്കുമ്പോള്‍ എന്‍‌റ്റെ കൊട്ടാരത്തിനടുത്തുള്ള യുവത്വാശ്രമികളായ പ്രജകള്‍ ഇതു മനോഹരമായി ആചരിച്ച് വരികയും മധ്യവയസ്കരായ ബൂര്‍ഷ്വാസികള്‍ അവരെ സാമൂഹ്യവിരുദ്ദരെന്ന് കണക്കാക്കി പോരുകയും ചെയ്തു പോന്നു....

ഉദാഹരണത്തിനു...,
എന്‍‌റ്റെ പിതാശ്രീ, അപ്പോത്തിക്കരിക്ക് അവിടെ ഒരു ഹോമിയോക്ലിനിക്ക് ഉണ്ട്...... അദ്ദ്യേം അങ്ങനൊരുദിവസ്സം രാവിലെ അമ്യ‌തേത്തായി ചോന്ന ചട്ണി ഒഴിച്ച് മൂന്ന് ദോശെം, ചായേം ഒക്കെ കഴിച്ച് ഈ ദിവസ്സ്ത്തിന്‍‌റ്റെ ഓര്‍മ്മയൊന്നുമില്ലാതെ ഡെയ്‌ലി പോണ പോലെ ക്ലിനിക്കിലേക്ക് ചെന്നതായിരുന്നു...

നോക്കുമ്പോ ആളു കണ്‍ഫ്യൂഷന്‍സായി...

എല്ലാദിവസ്സവും ക്ലിനിക്കിരിക്കുന്ന സ്ഥലത്ത് ബാര്‍ബര്‍ ഷോപ്പ്..... ബാര്‍ബര്‍ ഷോപ്പ് ഇരുന്നിടത്ത് രാമചന്ദ്രന്‍‌റ്റെ ചായക്കട...... ചായക്കട ഇരുന്നിടത്ത് ഷാജീടെ ടൈലറിംങ്ങ് ഷോപ്പ്.....

ആരോ രായ്ക്ക്‌രാമാനം കഷ്ടപ്പെട്ട് ബോര്‍ഡൊക്കെ ഇളക്കിമാറ്റി ക്രൂരമായി സ്വാപ്പ് ചെയ്തിരിക്കുന്നു.....

ഇതൊക്കെ സാമ്പിള്‍ . ഇതിലും വലിയ വലിയ അക്രമങ്ങള്‍ അതിവിദഗ്ദമായി പ്ലാന്‍ ചെയ്തു ഇമ്പ്ലിമെന്‍‌റ്റ് ചെയ്യല്‍ നിര്‍ബാധം തുടര്‍ന്നു കൊണ്ടിരുന്നു മ്മടെ നാട്ടാര്... പക്ഷേങ്കീ, ആ ഒരു വര്‍ഷം ഞങ്ങടെ ഏരിയയില്‍ ഒരു വല്യ പക്ഷേങ്കി ആയിപ്പോയി...

വീടിന്‍‌റ്റെ ഓപ്പോസിറ്റ് കുഞ്ചാക്കോ ചേട്ടായിയുടെ വീടാണു... കുഞ്ചാക്കോചേട്ടായ്ക്ക് അഞ്ച് പെണ്മക്കള്‍...... ... അതില്‍ മൂന്നും പുറംനാട്ടീല്‍ ..... കാശിനു കാശു.... പാരമ്പര്യത്തിനു പാരമ്പര്യം..... റബറിനു റബറ്......
അങ്ങിനെ നാട്ടിലെ കൊച്ച്മുതലാളിയായ കുഞ്ചാക്കോച്ചേട്ടന്‍‌റ്റെ അഞ്ചാമത്തെ പഞ്ചാരകുഞ്ചിയായിരുന്നു ഷാലി.....

ആയിടെക്കാണു പ്രണയബദ്ദരായി ഒളിച്ചോടി വന്ന സൈമണീനേയും നാന്‍സിയേയും പഴയകാല പരിചയത്തിന്‍‌റ്റെ പേരില്‍ കുഞ്ചോക്കച്ചായന്‍ രക്ഷകസ്ഥാനം ഏറ്റെടുത്ത് ധീരധീരമായി അക്കരപ്പറമ്പിലെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിച്ചതു.....

നല്ലൊരു ഡ്രൈവനാണു സൈമണ്‍ ......

മുതലാളിമാര്‍ക്ക് സ്വൊന്തമായി വാഹനം ഇല്ലെങ്കില്‍ ഒരു ഗുമ്മില്ലെന്നു സൈമണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു ചുള്ളന്‍ മഹീന്ദ്ര ജീപ്പു വാങ്ങാന്‍ കുഞ്ചാക്കോച്ചേട്ടന്‍ തീരുമാനിച്ചതു ഞങ്ങള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു....
അതിനു കാരണം ഞങ്ങളുടെ മലയോരത്തെ നാഷണല്‍ഹൈവേറോഡിന്‍‌റ്റെ മനോഹാരിത പരിഗണിച്ച്, ഒണ്ടായിരുന്ന നാലില്‍ മൂന്നു ബസ്സും, ഗ്ലാമറില്ലാത്ത കാമുകിയെ, വഞ്ചകനായ കാമുകന്‍ ഉപേക്ഷിച്ച് കടന്ന് കളയുന്നതു പോലെ പോയതു കൊണ്ടാണു...

അങ്ങനെ ജീപ്പ് വന്ന ദിവസ്സം കുഞ്ചാക്കോ & സൈമണ്‍ ഫാമിലിയുടെ കൂടെ ഞങ്ങളും അനിയത്തിപ്രാവ് സിനിമ കാണാന്‍ പോയി...

ദിവസ്സങ്ങള്‍ ചെന്നപ്പോള്‍ കുഞ്ചാക്കോ ഫാമിലിക്ക് ഡ്രൈവര്‍ സൈമണ്‍ മകനായി....
നാന്‍സി ആറാം മാനസപുത്രിയായി..... അകാശഗംഗയായി.... അമ്മക്കിളിയായി.....ജ്വാലയായ്.....

രണ്ടു വീടുകളിലും ഉണ്ടാക്കുന്ന സ്പെഷ്യല്‍ ഐറ്റംസ് താലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട്, ഒറ്റമനസ്സായി, ചക്കരയും ഈച്ചയും പോലെ അഗാധസ്നേഹത്തിലാറാടുന്നതു നോക്കി ഞങ്ങള്‍ അയല്‍ക്കാര്‍ കുശുമ്പ് പറഞ്ഞെന്ന് അവര്‍ പരസ്പരം പറഞ്ഞു.....

പക്ഷേ, അന്ന്...... ആ ദു:ഖതിങ്കളാഴ്ച..... ഏപ്രില്‍ ഒന്നിനു, മധുര‌ഇരുപത്തിഒന്നുകാരിയായ ഷാലി അതിരാവിലേ പല്ല്തേച്ച് കുളിച്ച് പഴം കുഴച്ച് പുട്ട്തിന്ന് എണീറ്റപ്പോള്‍, എന്നാല്‍ ഇനി നാന്‍സ്യേച്ചിയെ ഒന്നു ഏപ്രില്‍ ഫൂള്‍ ആക്കിയാലോ എന്ന ഐഡിയ തോന്നുകയാല്‍ അക്കരപ്പറമ്പിലെ വാടകവീട്ടിലേക്ക് ഉള്ളിലൊരു മന്ദസ്മിതമൊളിപ്പിച്ച് കയറി ചെന്നു.

"ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്" എന്ന പരസ്സ്യം പോയിട്ട് ലാന്‍ഡ്‌ലൈന്‍ തന്നെ എല്ലാ വീട്ടിലും എത്തീട്ടില്ല അവിടെ....

ഷാലി ക്യ‌ത്യമായി പ്ലാന്‍ ചെയ്ത പോലെ ആകുലമാതാവായി മാറി ശോകത്തില്‍ നാന്‍സിയോട് കാര്യം പറഞ്ഞു...

" നാന്‍സിയേച്ചീ , വിഷമിക്കരുത്, ഞങ്ങളെല്ലാമുണ്ടല്ലോ കൂട്ടിനു,
വിഷമിപ്പിക്കുന്ന കാര്യമാണു, സൈമണ്‍ ചേട്ടായീടെ ജീപ്പ് ലോറിക്കിടിച്ചു... മെഡിക്കല്‍ കോളേജിലേക്ക് അപ്പച്ചന്‍ പോയിട്ടൊണ്ട്... നമുക്ക് വിവരമറിഞ്ഞിട്ട് പോകാം "

കേട്ടപാതി കേള്‍ക്കാത്ത പാതി, ഹാഫ് ഗര്‍ഭിണിയായ നാന്‍സി, പി ടി ഉഷയെ കവര്‍ ചെയ്ത്, നിലവിളിച്ച് കൊണ്ട് അക്കരക്കുന്ന് കയറി ഓടി ബോധം കെട്ട് വീണു.....

അയ്യോ ചേച്ചീ പറ്റിച്ചേ എന്ന ഗാനം ആലപിക്കാന്‍ നിന്ന ഷാലി വായും പൊളിച്ച് ഇതികര്‍ത്തവ്യമൂഡയായി ശിലാരൂപിയായി...

അങ്ങിനെയാണു സൈമണു പകരം നാന്‍സിയെ ഒറിജിനലായിട്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയതു...

അല്പ്പനേരത്തിനു ശേഷം കോപാകുലനും കരാളരൂപിയുമായി സൈമണ്‍ കുഞ്ചാക്കോയുടെ മുറ്റത്ത് രംഗപ്രവേശം നടത്തി...

വീടിന്‍‌റ്റെയും ജീപ്പിന്‍‌റ്റെയും ചാവി മുഖത്ത് വലിച്ചെറിഞ്ഞതല്ല......
"
അപ്പച്ചാ" എന്ന് വിളിച്ച അതേ നാവു കൊണ്ട് സൈമണ്‍ ‌"---------------- മോനേ" എന്ന് അഭിസംഭോധന ചെയ്തു തുടങ്ങിയതാണു കുഞ്ചാക്കോക്ക് ഹ്യദയഭേദകമായതു.....

കുഞ്ചാക്കോ തങ്ങളുടെ ഓമനപുത്രിയായ...... ലാളനാപാത്രമായ........... കല്യാണപ്രായമായ....... ഷാലിമോളെ, പിള്ളെരു ക്രിക്കറ്റ് കളിച്ചിട്ട് ഇട്ടിട്ട് പോയ മടല്‍ബാറ്റ് കയ്യില്‍ കിട്ടിയതു കൊണ്ടാണു അന്ന് വല്ലാതെ ലാളിച്ചതും, ഷാലി നിലോളിച്ചതും, ഞങ്ങളൊക്കെ അത് കണ്ട് നിന്നതും....

അന്ന് തൊട്ട് ചക്കരയും ഈച്ചയും , ഇന്ത്യയും പാക്കിസ്ഥാനുമായി.... ഇസ്രയേലും പലസ്തീനുമായി... അമേരിക്കയും ഇറാനുമായി...

ഷാലിയോ ? ഷാലി അന്ന് തൊട്ട് ഏപ്രില്‍ ഷാലിയായി!!!!!.....