വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

31 May 2012

ചുവന്ന നക്ഷത്രം



തേജസ്സ്വിനിപുഴയ്ക്കരികിലൂടെ കുഞ്ഞിക്കണാരൻ നടന്നു.
 ഇട്ട്യേരിയമ്പുവിന്റെ ചായപ്പീടികയിൽ രാവിലെ ഒരു  ചൂട് ചായ  എന്നും ശീലമാണയാൾക്ക്.
പ്രായത്തിന്റെ അവശതകൾ അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടേയില്ല.
ചെത്തിനു പോകുമ്പോളേ ഉള്ള ശീലമായിപ്പോയി.
 പണ്ടൊക്കെ,കള്ള് അളവു കഴിഞ്ഞാൽ പാർട്ടി പരിപാടിയോ കല്യാണം പോലെ സഹായപരിപാടിയോ ഇല്ലെങ്കിൽ, വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു.
എന്തൊരാവേശമായിരുന്നു...
പത്രം അരിച്ച് തീർത്ത്, ചർച്ചകളിൽ മുഴുകി.. കുട്ട്യാലിയും, ചെറായി രാഘവനും ഒക്കെ കൂടെ ഒരു കൂട്ടം!
വൈകുന്നേരം വായനശാലയിൽ നിന്ന് ഒരു പുസ്തകവുമെടുത്ത് പുരയിലേക്ക്,
കൈയ്യിലെ പക്കാവടയുടെ പൊതിക്ക് കൊച്ചുചെറുക്കനും, ലീലയും,ചന്ദ്രികയുമൊക്കെ കാത്ത് നിൽക്കണുണ്ടാവും.



അവരൊക്കെ വല്ലതെ വളർന്ന് പോയി,
കൊച്ചുചെറുക്കന്റെ പെണ്ണ് രാവിലെ തന്നെ തുടങ്ങിയിട്ടുണ്ട്, പ്രായമായെന്ന് വച്ച് ഒരിടത്ത് അടങ്ങിയിരുന്നില്ലേൽ ഇവൾക്കെന്താണു.
പീടികയിൽ പോയിരുന്നാൽ വീട്ടിൽ ഒന്നും കൊടുക്കാറില്ലെന്ന് ആൾക്കാർ  പറയുമത്രേ.
പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ.
സമപ്രായക്കാരിൽ ആരുമില്ല കൂട്ടീനു, എന്നാലും എങ്ങിനെയാണു രാവിലെ  ഒന്നവിടെ പോയിരിക്കാതിരിക്കുക ? കട്ടിലിൽ ചുരുണ്ടുകൂടിയിരിക്കുമ്പോൾ മരണത്തിലേക്ക് നോക്കിയിരിക്കുന്നതു പോലെ തോന്നും,

ചെറുമക്കളാണെങ്കിൽ അടുത്ത് വരണ്ടേ? മൂത്തപെണ്ണ്  എപ്പോഴും പഠിക്കുന്ന മുറിയിൽ നിന്ന് ഇറങ്ങാറേയില്ല. വിളിച്ചാൽ കുട്ടൻ ചെക്കൻ വല്ലപ്പോഴും അടുത്ത് വന്നിരിക്കും.
 മുത്തശ്ശന്റെ കഥകൾ അവനു വേണ്ട. കൊച്ചുചെറുക്കന്റെ പഴയ മൊബൈൽ അവ‌ൻറ്റെ കയ്യിലാണു, അതിലവൻ ഓരോ കളികൾ കളിക്കുന്നത് കണ്ട് വെറുതേ ഇരിക്കാം,എത്ര ശ്രമിച്ചിട്ടൂം എന്തോ, ആ കുന്ത്രാണ്ടത്തിൽ എങ്ങിനെയാ ഫോൺ വിളിക്കുകാന്ന് പോലും വശമായില്ല.

ഇപ്പോഴത്തെ കുട്ടികൾക്ക് കയ്യിൽ മണ്ണ് പുരളാറില്ല.
ഭൂമിയെ അറിയാത്ത കുഞ്ഞുങ്ങൾ!  പക്ഷേ അവരിതൊക്കെ കൈകാര്യം ചെയ്യണ വേഗത കാണണം...

 ഇട്ട്യേരിയമ്പു മരിച്ചിട്ടും,  പീടികയ്ക്കാവിളിപ്പേരു മാറിയിട്ടില്ല.
ഓൻറ്റെ ചെറ്യോനാണു ഇപ്പോ കട നടത്തുന്നത്. കൊറച്ച് പരിഷ്കാരങ്ങളൊക്കെ വരുത്തിയിട്ടുണ്ട് പീടികയ്ക്ക് .
എന്തോ,ഓൻ കാര്യായിട്ട് വർത്തമാനം ഒന്നും പറയില്ല.താൻ വെർതേ ഇരിക്കുമ്പൊ , ഈ തന്തക്ക് എഴുന്നേറ്റ് പൊയ്ക്കുടേന്ന് തോന്നണ ഒരു നോട്ടം നോക്കണത് കാണാം!
 മുൻപ് കാരംസും ചെസ്സും കളിക്കണ കൂട്ടരുണ്ടായിരുന്നു , കൊച്ചുചെറുക്കന്റെ പ്രായക്കാർ, ഇപ്പോ സ്ഥിരമായി അവരും വരാറില്ല.  സ്വന്തം പെരേലെക്ക് എല്ലാരും ഒതുങ്ങി, എന്തെങ്കിലും സമയം കിട്ടിയാൽ ആ വിഡ്ഡിപ്പെട്ടി തുറന്ന് വെച്ചിരിക്കും.

പിന്നെ ഇപ്പോഴത്തെയൊക്കെ കൊച്ചു പിള്ളെർ ! കാര്യപ്പെട്ട ജോലി ഇല്ലാത്തോർ പോലും റിയൽ എസ്റ്റേറ്റ് എന്നൊക്കെ  എന്തോ പറഞ്ഞ് മോട്ടോർബൈക്കെടുത്ത് പായണ കാണാം!
വല്യ പത്രാസൊക്കെയാണേലും നല്ലതന്നെ,കുട്ടികൾ ചെറുപ്പത്തിലേ കായിയുണ്ടാക്കുന്നു.
ഉണ്ടാക്കട്ടെ, എന്നാലും ഒരു കല്യാണപ്പുരക്ക് പോയാലോ,  മരണ വീട്ടിൽ  സഹായത്തിനോ, നാട്ടിലെ വായനശാല പരിപാടികൾക്കോ  ഈ കുട്ട്യോളെ കാണാത്തപ്പോൾ ഒരു നീറ്റൽ.....

പണ്ടതിനൊക്കെ  ഈ നാട് മുഴുവനുണ്ടായിരുന്നു.... പാർട്ടിയുണ്ടായിരുന്നു.

പാർട്ടി.......
രക്തത്തിലലിഞ്ഞു ചേർന്ന് പോയതാണത്.
ജനിച്ചപ്പോളേ കേട്ട ചരിത്രങ്ങൾ!
ഏറ്റുവിളിച്ച മുദ്രാവാക്യങ്ങൾ!
ചൊല്ലിയ വിപ്ലവഗാനങ്ങൾ!
വായനശ്ശാലയിൽ  വായിച്ച പുസ്തകങ്ങൾ!
 കൂടെ മഞ്ഞിലേരി രാമൻ എന്ന തന്റെ അച്ഛൻ പറഞ്ഞ് തന്ന കഥകളും...

കയ്യൂർ സമരത്തിൽ മഠത്തിൽ അപ്പുവിന്റെ പുറകിൽ അച്ഛനുമുണ്ടായിരുന്നത്രേ.! മുദ്രാവാക്യങ്ങൾ ഏറ്റ് വിളിച്ച്!

മദ്യലഹരിയിൽ  ജാഥയെ വെല്ലുവിളിച്ച സുബ്ബരായൻ എന്ന പോലീസുകാരൻ പുഴയിൽ കൊല്ലപ്പെട്ട സംഭവം അച്ഛൻ വിവരിച്ച് തന്നതോർത്തു.
മൊറാഴയിലെ  ധീരൻ രൈരു നമ്പ്യാരെക്കുറിച്ച് പറഞ്ഞപ്പോഴും കൊച്ച് കണാരന്റെ കണ്ണ് പുറത്തേക്ക് തള്ളി,അന്നവന്റെ നെഞ്ചിൽ ആവേശം അലതല്ലി.
പിന്നീട് ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ അവന്റെ മുഷ്ടികൾ അവരെഓർത്ത്  ആകാശത്തേക്കുയർന്നു.
ഇങ്കിലാബ് സിന്ദാബാദ്!!!!!
തൂക്കിലേറ്റപ്പെടാൻ പോവുമ്പോഴും പതറാതെ നിന്ന്, കാണാൻ വന്ന സുന്ദരയ്യയോടും,പി സി ജോഷിയോടും  അവർ നാലുപേർ പറഞ്ഞ വാക്കുകൾ കുഞ്ഞിക്കണാരൻ ശരിക്കും മനസ്സിൽ കേൾക്കുകയായിരുന്നു.

" ഞങ്ങളുടെ കടമ നിറവേറി.... ലക്ഷ്യത്തിലേക്ക് ഉറച്ചമനസ്സോടെ നീങ്ങാൻ സഖാക്കളോട് പറയണം"

ജന്മിത്വത്തിൻറ്റെയും, വാഴുന്നോർമാരുടെയും കരങ്ങളിൽ നിന്ന് ഒരു തുണ്ട് ഭൂമി വീതമെങ്കിലും അടിയാന്മാരിലേക്കെത്തിയതിൻറ്റെയും, അവർ സാക്ഷരത നേടിയതിൻറ്റെയും ചരിത്രം അയാളെ ആവേശം കൊള്ളിച്ചു.

കോൺഗ്രസിനൊപ്പം ബ്രട്ടിഷുകാരിൽനിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ പ്രവർത്തിച്ചവർ അതോടൊപ്പം കർഷകൻറ്റെയും അടിയാൻറ്റെയും അവകാശത്തിനായി പട നയിച്ച് തുടങ്ങിയപ്പോൾ വിറങ്ങലിച്ചത് ഒരേ ശക്തിയായിരുന്നു.
കണ്ണൂർ ജയിലിൽ തുടക്കം കുറിക്കപ്പെട്ട പ്രസ്ഥാനം  കൊളച്ചേരി പോലുള്ള കർഷക സംഗമങ്ങളിലൂടെയും, തൊഴിലാളി യൂണിയനുകളിലൂടെയും വളർന്ന് പാർട്ടിയെന്ന പ്രസ്ഥാനമായപ്പോൾ സ്വതന്ത്രഭാരതത്തിൽ പുതിയമുതലാളിത്വം സഖാക്കളെ വേട്ടയാടിയത്രേ.
അതിനെ സധീരം നേരിട്ട പി ക്യഷ്ണപ്പിള്ളയും, ഇ എം എസ്സും,നായനാരും, എൻ സി ശേഖറും, ഇങ്ങേയറ്റത്ത് അഴീക്കോടൻ രാഘവനുമൊക്കെ കുഞ്ഞിക്കണാരന്റെ ആരാധനാപുരുഷന്മാരായി.

കമ്മ്യൂണിസത്തിനെ അങ്ങിനെ കുഞ്ഞിക്കണാരനും മനസ്സിലാക്കുകയായിരുന്നു!
അയാളതിനെ കാവിലെ തെയ്യങ്ങൾക്കൊപ്പമോ അതിലധികമോ സ്നേഹിച്ചു.

കെ ദാമോദരന്റെ പാട്ടബാക്കിയും, കെ പി എ സിയുടെ നാടകങ്ങളും അയാളിൽ ആവേശം നിറച്ചു..
അങ്ങനെയൊക്കെയാണു, കൊച്ചുചെറുക്കനു പോലും സ്കൂളിൽ ലെനിൻ എന്ന് പേരിട്ടത്!

മറ്റു സഖാക്കളെപ്പോലെ സോവിയറ്റ് യൂണിയൻ അന്ന് അയാൾക്കും ഒരു പ്രതീകമായിരുന്നു.
 കാലം കഴിയുമ്പോൾ അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദമായി മാറുന്ന കമ്മ്യൂണിസ്റ്റ് ഇന്ത്യയെ കുഞ്ഞിക്കണാരനും സ്വപ്നം കണ്ടു.

ആ പാർട്ടിക്കെന്താണു സംഭവിക്കുന്നത്???!!!
ഇട്ടേരിയമ്പുവിന്റെ ചായപ്പീടികയിൽ പലരും പരസ്പരം പറയുന്നത് അയാളും കേട്ടു....
പാർട്ടിയാണത്രേ കൊന്നത്!!
പിടിയിലായവർ പാർട്ടി നേതാക്കളാണെന്ന്!

കൂരമ്പുകൾ പതിച്ചത് പോലെ അയാൾക്ക് വേദനിച്ചു.
പാർട്ടിക്കെങ്ങിനെയാണു  അതിനു സാധിക്കുക ?
മുതലാളിത്തത്തിനും അടിച്ചമർത്തലിനും എതിരെ മാത്രം ശബ്ദിക്കുന്ന പാർട്ടിയല്ലേ ഇത്?!

" ഇപ്പോ ഈ പ്രസ്ഥാനം മുഴുവൻ കള്ളന്മാരാണു... എല്ലാത്തിനേം അടിച്ചോടിക്കണം"

ആ ചന്ദ്രന്റെ ചെറുക്കൻ ഷാജു ആണതു,

രോഷം കൊണ്ട് എഴുന്നേറ്റ് നിന്ന് പറഞ്ഞു പോയി...

" പാർട്ടിയെക്കുറിച്ച് മനസ്സിലക്കാതെ വായിട്ടലക്കരുത്... ഈ പ്രസ്ഥാനമില്ലായിരുന്നെങ്കിൽ ഒരു കീറിയ തോർത്തുമുണ്ടും ഉടുത്ത് വാഴുന്നോരുടെയോ, നീലേശ്വരം രാജാവിൻറ്റെ തലമുറയുടെയോ മണ്ണിൽ ഇന്നും പണിയ്എടുക്കുന്നുണ്ടാകും ഇയ്യൊക്കെ.... "

ഇറങ്ങി നടന്നു....

തേജസ്സ്വിനിപ്പുഴയ്ക്കരികിലൂടെ, കശുമാവിൻ ചില്ലകൾ മാറ്റി പുരയിലേക്ക് നടക്കുമ്പോൾ കുഞ്ഞിക്കണാരനു കണ്ണ് നിറഞ്ഞിരുന്നു.

ഇനി പാർട്ടി അങ്ങിനെ ചെയ്തിട്ടുണ്ടാകുമോ ?

എവിടെയോ വായിച്ചിരുന്നു.
പഴയകാലത്ത് രൂപം കൊണ്ട മതങ്ങൾ ദുഷിച്ചത് പോലെ, 
അധികാരത്തിന്റെയും പണത്തിനെയും ദുർഭൂതങ്ങൾ പിടികൂടുമ്പോൾ ഏത് പ്രസ്ഥാനവും ദുഷിക്കുമത്രേ!!!
കൂത്തുപറമ്പിൽ അഞ്ച് ജീവൻ ബലി കഴിച്ച് നടത്തിയ സമരത്തിൽ ഉയർത്തിപ്പിടിച്ച ആശയം എന്ത് കൊണ്ടാണു അധികാരത്തിലേറിയപ്പോൾ മറന്ന് പോയത്... ഓരോ തിരഞ്ഞെടുപ്പുകളിലും, ജാതിമത ശക്തികളുടെ വാലാട്ടികളായത്!!  ഒരിക്കലുമില്ലാതിരുന്ന അഴിമതിക്കഥകൾ കേൾപ്പിച്ചത്.

ഈ വഴികളിലൂടെ പണ്ട് മുദ്രാവാക്യം വിളിച്ച് പോയത് കുഞ്ഞിക്കണാരൻ ഓർത്തു..

"കയ്യൂരിന്റെ കരുത്താണേ , കരിവെള്ളൂരിൻ സ്വത്താണേ ,
അസ്ഥികൾ പൂക്കും വയലാറും, ........ അവിടുന്നാണീ പ്രസ്ഥാനം!!!!"

മഞ്ഞിലേരി രാമനും അയാളുടെ മകൻ കുഞ്ഞിക്കണാരനും എന്നും ചുവന്ന പതാകയ്ക്ക് പുറകിൽ മാത്രമായിരുന്നു നടന്നത്...
 മുദ്രാവാക്യങ്ങൾ ഒരിക്കലും അവർ വിളിച്ചുകൊടുത്തിരുന്നില്ല, ഏറ്റുവിളിച്ചതേ ഉണ്ടായിരുന്നുള്ളു.
ആർക്കും ധാർഷ്ട്യത്തോടെ ആജ്ഞകൾ നൽകിയിരുന്നില്ല... പ്രവർത്തിച്ചിട്ടേ ഉണ്ടായിരുന്നുള്ളു.

എന്നിട്ടും.

അയാൾക്ക് കരച്ചിൽ വന്നു...
വീട്ടിലെത്തിയിട്ടും ചിന്തയിൽ മുഴുകി കട്ടിലിൽ ചുരുണ്ട് കൂടി...
ഇനി പാർട്ടിയാവുമോ ?
എങ്കിലേത് പ്രത്യയശാസ്ത്രമോ ലക്ഷ്യമോ ആണതിനെ സാധൂകരിക്കുക

കട്ടിലിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല, കമ്പിളി എടുത്ത് നന്നായി പുതച്ചു, മനസ്സിനും വാർധക്യമായിരിക്കുന്നു.

മുത്തശ്ശാ.

എന്താ കുട്ടാ.

എന്തിനാ എല്ലാരും കൊല്ലുന്നേ.

ഏത് വിപ്ലവത്തിന്റെ കഥയാണു കുഞ്ഞേ നിന്നോട് ഞാൻ പറയേണ്ടത്?

അറിയില്ല.

കുഞ്ഞിക്കണാരൻ മുഖം തിരിച്ചു... ജനലഴികളിലൂടെ പുറത്തേക്ക് നോക്കി.

അകലെ ആകാശത്തെ നക്ഷത്രങ്ങൾ ഓരോന്നായി കുഞ്ഞികണാരനെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് അയാൾക്ക് അത്ഭുതംതോന്നി.

അനന്തരം   അതിൽ ഓരോ മുഖങ്ങൾ തെളിഞ്ഞു!
മഠത്തിൽ അപ്പു,കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, രൈരു നമ്പ്യാർ, സുന്ദരഷെട്ടി, അഴീക്കോടൻ രാഘവൻ,അബു മാസ്റ്റർ.........എണ്ണമറ്റ ഒരുപാട് മുഖങ്ങൾ കഴിഞ്ഞ് കൂത്ത്പറമ്പ് സഖാക്കൾ. അങ്ങിനെ അങ്ങിനെ...........
അതിന്റെയൊക്കെ അറ്റത്ത്...........-ഇടത്തേയറ്റത്ത് ഒരു പുതുനക്ഷ്ത്രം സൂര്യപ്രഭയോടെ ജ്വലിക്കുന്നത് കുഞ്ഞിക്കണാരൻ കണ്ണെടുക്കാതെ കണ്ടു!..
അൻപത്തൊന്ന് മുറിവുകളിൽ നിന്ന് കിരണങ്ങൾ ചൊരിയുന്നത് പോലെതോന്നിക്കുന്ന ഒരു പുതിയ ചുവന്ന നക്ഷത്രം!!!!
മലയാള സമീക്ഷയിൽ പിന്നീട് പ്രസിദ്ധീകരിച്ചത്

66 comments:

  1. പ്രധാനകഥാപാത്രം തികച്ചും സാങ്കൽപ്പികം...
    പറഞ്ഞിരിക്കുന്ന ചില സംഭവങ്ങൾക്ക് വായിച്ച ചില പുസ്തകങ്ങളും, ഇന്റെർനെറ്റും മാത്രം ആധാരം...
    രാഷ്ട്രീയന്ധത ബാധിച്ചവർ സദയം ക്ഷമിക്കുക

    ReplyDelete
  2. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍ ശരിക്കും സങ്കടമുണ്ട്..

    ReplyDelete
  3. കഥ നന്നായി, സുമേഷേ. കുഞ്ഞിക്കണാരനെ ഇഷ്ടമായി.

    "എന്നാലും ഒരു കല്യാണപ്പുരക്ക് പോയാലോ, മരണ വീട്ടിൽ സഹായത്തിനോ, നാട്ടിലെ വായനശാല പരിപാടികൾക്കോ ഈ കുട്ട്യോളെ കാണാത്തപ്പോൾ ഒരു നീറ്റൽ..."

    ഇപ്പറഞ്ഞത് വളരെ ശരിയാണ്. ഇന്നെവിടെ പോയാലും ഇത്തരം പരിപാടികള്‍ക്ക് ആരുമില്ല.

    ReplyDelete
  4. കാലം നീളുമ്പോള്‍ അതിജയിക്കാന്‍ അര്‍ഹതയില്ലാത്തതൊക്കെ ചീയുമെന്നാണല്ലോ തത്വം...
    കമ്യൂണിസത്തില്‍ ഉള്ളടങ്ങിയ ഫാഷിസം പുറത്ത് വന്നതാണ് എന്ന് കരുതിയാല്‍ മതി.....

    നല്ല എഴുത്തിന് നന്‍മകള്‍ നേരുന്നു..

    ReplyDelete
  5. മനുഷ്യന്‍ ആണ് എല്ലാ പ്രസ്ഥാനങ്ങളും മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം .അത് മറന്നാല്‍ ഒരു പ്രസ്ഥാനങ്ങളും നില നില്‍ക്കുകയില്ല .

    ReplyDelete
  6. എവിടെയൊക്കെയോ സംശയങ്ങള്‍ തുടരുന്നു.

    ReplyDelete
  7. @ Rashid
    @ മുഹമ്മദ് ഷാജി
    @ ശ്രീ
    @ മെഹദ്
    @ സിയാഫ്‌ജി
    @ റാംജിയണ്ണൻ

    എല്ലാവർക്കും വളരെ നന്ദി കെട്ടൊ, ഈ വായനയ്ക്കും അഭിപ്രായങ്ങൾക്കും

    ReplyDelete
  8. പവര്‍ കറപ്റ്റ്സ് ആബ്സല്യൂട്ട് പവര്‍ കറപ്റ്റ്സ് ആബ്സല്യൂട്ട് ലി.

    ReplyDelete
  9. കഥ ചരിത്രത്തെ അനുഗമിച്ചതു പോലെ.. തിരിച്ചായിരുന്നെങ്കിൽ കുറച്ചുകൂടി ആസ്വാദ്യകരമാകുമായിരുന്നെന്നു തോന്നി. തലമുറകളുടെ അന്തരം നന്നായി വരച്ചിട്ടു.

    ReplyDelete
  10. വെട്ടിക്കീറിയ മര്‍ത്യമുഖങ്ങളില്‍
    പൊട്ടിത്തൂവിയ ചോര ച്ചാലുകളില്‍ ..
    മറ്റൊരു വിപ്ലവത്തിന്‍ പിടിവള്ളി തേടുന്നോ
    മൂക്കറ്റം മുങ്ങിയ സോഷ്യലിസം ..??
    നല്ല അവതരണം സുഹൃത്തേ എല്ലാ ആശംസകളും ........

    ReplyDelete
  11. വളരെ നല്ല പോസ്റ്റ്‌....
    അന്ധത ഒരു രോഗമാണ്...
    രാഷ്ട്രീയത്തില്‍ ആയാലും, മതത്തില്‍ ആയാലും, എന്തിനു പന്തു കളിയില്‍ ആയാല്‍ പോലും ഭ്രാന്തും അന്ധതയും ചികിത്സിച്ചേ മതിയാവൂ....
    കൊലപാതകങ്ങള്‍ ഇല്ലാത്ത ഒരു കേരളത്തില്‍ നമുക്ക് ജീവിക്കാനുള്ള ഭാഗ്യം എന്നെങ്കിലും ഉണ്ടാവുമോ ????
    രക്ത നക്ഷത്രങ്ങള്‍ ഇനി ഉദിക്കാതിരിക്കട്ടെ !!!

    ReplyDelete
  12. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും കൂട്ടിയിണക്കിയുള്ള ആഖ്യാനം എനിക്കിഷ്ടായി....

    ReplyDelete
  13. ഉള്ളില്‍ ദുഃഖവും, അസ്വസ്ഥതയും സൃഷ്ടിക്കാന്‍ പര്യാപ്തമായ രചന!കുഞ്ഞികണാരന്‍ മനസ്സില്‍ പതിയുന്ന
    കഥാപാത്രമായി.
    മാനുഷരെല്ലാരുമൊന്നുപോലെ.................!!!???എങ്ങോട്ടാണീപോക്ക്.......?
    നല്ല അവതരണം.
    ആശംസകളോടെ

    ReplyDelete
  14. സുമേഷ്‌ ...
    ഈ പോസ്റ്റ്‌ എനിക്ക് ഗ്രഹിക്കാനായില്ല ..
    എന്റെ ഉള്ളിലെ കമ്മ്യുണിസ്റ്റ്‌ ഇവിടെ തൊറ്റു ...ഇവിടെ പ്രതിപാദിച്ചത് മനസ്സിലായില്ല..
    എന്നിലെ വായനക്കാരന്റെ പരാജയം ഞാന്‍ ഏറ്റെടുക്കുന്നു ,,,,,

    ആശംസകള്‍ സുഹൃത്തെ

    ReplyDelete
    Replies
    1. വേണുജി...
      പാർട്ടിയിൽ പ്രതീക്ഷയർപ്പിച്ച പഴയആളുകൾക്ക് ഇന്ന് പ്രതിക്കൂട്ടിൽ നിൽക്കുന്ന പാർട്ടിയുടെ അവസ്ഥ ഉൾക്കൊള്ളാനാവില്ല എന്ന എന്റെ തോന്നൽലിൽനിന്നു എഴുതിയതാണു.പണ്ടു നടത്തിയ വിപ്ലവങ്ങളിൽ ഓരോന്നിനും,രക്തചൊരിച്ചിൽ ഉണ്ടായിരുന്നെങ്കിൽ പോലും ജനങ്ങൾക്ക് മനസ്സിലാവുന്ന, ആശയ ലക്ഷ്യം ഉണ്ടായിരുന്നു. ഇന്നതിനു പകരം ജാതിമത ശക്തികൾക്കും, മുതലാളിമാർക്കും കീഴടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു... അത് വേദനാജനകമാണു.
      പ്രതീക്ഷയായ കമ്മ്യൂണിസം വരെ ക്വട്ടേഷൻ രീതിയിലേക്ക് മാറുക എന്നത് കമ്മ്യൂണിസത്തിന്റെ ഒരു അനുഭാവിയായ എനിക്കും നൊമ്പരമാവുന്നു..

      അത് ഒരു സാധാരണ വ്യദ്ധന്റെ മനസ്സിലൂടെ എഴുതാൻ ശ്രമിച്ചതാണു..
      ഒരൽപ്പം കാടുകയറി എന്ന് തോന്നുന്നു.

      വായനയ്ക്കും അഭിപ്രായത്തിനും ഒരുപാടു നന്ദി ഭായീ, നിങ്ങളുടെ ഇതുപോലുള്ള വിശകലനത്തിലൂടെയേ എന്റെ എഴുത്ത് നന്നാക്കാനാവൂ

      Delete
  15. തേജസ്വിനി ഒരു കാലത്തിന്റെ ചരിത്രത്തിനു സാക്ഷിയായി. ആ പുഴ പോലും മോചന സ്വപ്നങ്ങളുടെ പ്രതീകമായി.പക്ഷെ ?!....
    - ഒരേ പുഴയില്‍ ഒരാള്‍ക്കും രണ്ടു തവണ കുളിക്കാന്‍ സാധ്യമല്ല എന്ന മട്ടിലൊരു ഹിതോപദേശകഥ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു....

    ReplyDelete
  16. കാലത്തിന്റെ മാറ്റങ്ങള്‍ , സ്വാര്‍ത്ഥതയുടെ ലോകം എല്ലാം ഹൃദ്യമായി പറഞ്ഞ കഥ നന്നായി സുമേഷേ...

    ReplyDelete
  17. നല്ല പോസ്റ്റ്‌ സുമേഷേ,
    മനസ്സില്‍ നന്മ്മയുള്ള ഒരുപാടുപേരുടെ മനോവിചാരമാണ് ഇട്യേരിഅമ്പുവിലൂടെ നീ പകര്‍ത്തിവച്ചത്!

    ReplyDelete
  18. ഓ, വരയുടെ കാര്യം വിട്ടുപോയി, )
    മനോഹരമായിരിക്കുന്നു.
    താങ്കളുടെ നാട്ടിലെ ഏതെങ്കിലും ശിലാ-ശില്‍പം ആണെങ്കില്‍ താഴെ ഒരു ചെറു കുറിപ്പുംകൂടി ചേര്‍ത്താല്‍ ഉചിതമാകും. അതല്ലെങ്കില്‍ വര :മഹാനായ സുമേഷ്‌ വാസു എന്ന് താഴെ ചേര്‍ക്കാം:)
    ആശംസകള്‍!!

    ReplyDelete
    Replies
    1. അതു ഇരിട്ടിയിൽ നിന്നു കണ്ണൂരിലേക്ക് പോകും വഴി ഏതോ ഒരു സ്ഥലത്ത് കണ്ട പ്രതിമയുടെ ഓർമ്മയിൽ വരച്ചതാ ജോസാ..

      Delete
  19. പിന്നെ ഇപ്പോഴത്തെയൊക്കെ കൊച്ചു പിള്ളെർ ! കാര്യപ്പെട്ട ജോലി ഇല്ലാത്തോർ പോലും റിയൽ എസ്റ്റേറ്റ് എന്നൊക്കെ എന്തോ പറഞ്ഞ് മോട്ടോർബൈക്കെടുത്ത് പായണ കാണാം!
    വല്യ പത്രാസൊക്കെയാണേലും നല്ലതന്നെ,കുട്ടികൾ ചെറുപ്പത്തിലേ കായിയുണ്ടാക്കുന്നു.
    ഉണ്ടാക്കട്ടെ, എന്നാലും ഒരു കല്യാണപ്പുരക്ക് പോയാലോ, മരണ വീട്ടിൽ സഹായത്തിനോ, നാട്ടിലെ വായനശാല പരിപാടികൾക്കോ ഈ കുട്ട്യോളെ കാണാത്തപ്പോൾ ഒരു നീറ്റൽ.....


    അയാൾക്ക് കരച്ചിൽ വന്നു...
    വീട്ടിലെത്തിയിട്ടും ചിന്തയിൽ മുഴുകി കട്ടിലിൽ ചുരുണ്ട് കൂടി...
    ഇനി പാർട്ടിയാവുമോ ?


    സത്യസന്ധമായി മനസ്സിനെ ഉലക്കുന്ന വിധത്തിൽ കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുന്നു,ഉലയുകയും ചെയ്തു. പക്ഷെ അപ്പോഴും വേണുവേട്ടൻ പറഞ്ഞ പോലെ ഇതിന്റെ ആത്യന്തികമായ ഒരു ;അൽഷ്യം എന്തായിരുന്നൂ എന്ന് അറിയാനാകുന്നില്ല. സത്യത്തിൽ വളരെയധികം സങ്കടമുണ്ട് ഈയൊരവസ്ഥയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പാർട്ടിയിലെ ഒരു പ്രവർത്തകനാണല്ലോ ഞാനും എന്നാലോചിക്കുമ്പോൾ.! പക്ഷെ ഇതെന്താ ന്നങ്ങ്ട് മനസ്സിലാവുന്നില്ല. ആശംസകൾ.

    ചിലപ്പോൾ എന്നെപ്പോലുള്ളവരുടെ മാനസിക സംഘർഷങ്ങൾ തന്നെയായിരിക്കും അല്ലേ ?

    ReplyDelete
  20. നല്ല നിരീക്ഷണങ്ങള്‍ , സുമേഷ്‌ മനോഹരമായി എഴുതി. ഭൂരിപക്ഷം പാര്‍ട്ടി അണികളും അടിമപ്പെടുന്നത് അവരുടെ സമുന്നതരായ നേതാക്കളെയാണ്, സൈദ്ധാന്തിക അടിത്തറകളും ആശയങ്ങളും എല്ലാം പിന്നെയേ വരുന്നുള്ളൂ. പാര്‍ട്ടിയെ വളര്‍ത്തുന്നതിലും തളര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിക്കാനുള്ളത് നേതാക്കള്‍ക്ക്‌ തന്നെ. പക്ഷെ അന്ധമായ വിശ്വാസം യുക്തിസഹമായി ചിന്തിക്കാന്‍ നമ്മെ സമ്മതിക്കില്ല, അത് കൊണ്ട് തന്നെ പലതും പലരും കാണാതെയും അറിയാതെയും പോവുന്നു. കൂടുതല്‍ ശക്തമായ ഇത്തരം പ്രതികരണങ്ങള്‍ ഇനിയും ഉണ്ടാവട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  21. മനോഹരമായ രചന ഇഷ്ടമായി ആശംസകള്‍

    ReplyDelete
  22. എന്‍റെ സുമോ.. എനിക്ക് ഒറ്റ വാക്കില്‍ ആരോടും അഭിപ്രായം പറയാന്‍ ആകില്ല.

    കുഞ്ഞിക്കണാരന്‍ പുഴയുടെ അരികിലൂടെ നടന്നു തുടങ്ങുന്ന രംഗം വിവരിച്ചപ്പോള്‍ ഞാന്‍ കരുതി ഇത് ഒരു വൃദ്ധന്റെ പറഞ്ഞു പഴകിയ ഓര്‍മ വിവരണം ആകുമെന്ന്. എങ്കിലും ഓരോ തോന്നലുകള്‍ അല്ലേ, വായിച്ചു കളയാം എന്ന് ആകൃതി വീണ്ടും വായന തുടര്‍ന്നെങ്കിലും .. ഒന്നും മനസിലാക്കാന്‍ പറ്റാത്ത രീതിയില്‍ അടുക്കും ചിട്ടയുമില്ലാതെ കുറെ വാചകങ്ങള്‍ തിരിച്ചും മറിച്ചും ഇട്ടിരിക്കുന്നത് വായനയില്‍ മടുപ്പുണ്ടാക്കി..
    ഉദാഹരണത്തിന്..

    "പണ്ടൊക്കെ,കള്ള് അളവു കഴിഞ്ഞാൽ പാർട്ടി പരിപാടിയോ കല്യാണം പോലെ സഹായപരിപാടിയോ ഇല്ലെങ്കിൽ, വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു.
    എന്തൊരാവേശമായിരുന്നു..."
    ..
    ...
    എന്താണ് ഇവിടെയൊക്കെ എഴുതാന്‍ ഉദ്ദേശിച്ചത് എന്ന് വായനക്കാരന് പിടി കിട്ടാത്ത തരത്തിലുള്ള ഒരു എഴുത്ത് ശൈലി. ആ പോട്ടെ, എന്ന് കരുതി ഞാന്‍ വീണ്ടും വായന തുടര്‍ന്നു. ദെ കിടക്കുന്നു വീണ്ടും എന്ന് പറഞ്ഞ പോലെ ഒരായിരം കഥാപത്രങ്ങളെ കുറിച്ച് ഒറ്റ ശ്വാസം കൊണ്ട് രണ്ടു മൂന്നു വരികളിലായി പറഞ്ഞു അവസാനിപ്പിച്ച പോലെ ഒരു ശൈലി വീണ്ടും. ഉദാഹരണം..

    കുട്ട്യാലിയും, ചെറായി രാഘവനും ഒക്കെ കൂടെ ഒരു കൂട്ടം!
    വൈകുന്നേരം വായനശാലയിൽ നിന്ന് ഒരു പുസ്തകവുമെടുത്ത് പുരയിലേക്ക്,
    കൈയ്യിലെ പക്കാവടയുടെ പൊതിക്ക് കൊച്ചുചെറുക്കനും, ലീലയും,ചന്ദ്രികയുമൊക്കെ കാത്ത് നിൽക്കണുണ്ടാവും.

    അവരൊക്കെ വല്ലതെ വളർന്ന് പോയി,
    കൊച്ചുചെറുക്കന്റെ പെണ്ണ് ,,,
    ..
    ..

    ആരാ എന്താ ..എന്ന് വായനക്കാരന് പൂര്‍ണമായും മനസിലാക്കാന്‍ സാധിച്ചോ എന്നത് സംശയം.. രണ്ടു തവണ ആ ഭാഗം വായിക്കേണ്ടി വന്നു എനിക്ക്.

    പിന്നെയുള്ള ഭാഗങ്ങള്‍ തൊട്ടാണ് പ്രത്യേകിച്ച് പഴയ സഖാവിന്റെ ഓര്‍മയിലേക്ക് കഥ തിരിഞ്ഞത് തൊട്ടു എഴുത്തിനു അല്‍പ്പം ഭംഗി വച്ച് തുടങ്ങി . പിന്നെ പയ്യെ പയ്യെ കഥയുടെ മുഖച്ഛായ ആകെ മാറ്റി മറക്കുന്ന രീതിയില്‍ കഥ പഴയ കാലത്തിലേക്ക് പോയി. അതെല്ലാം വളരെ നന്നായി വിവരിച്ചു.

    ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ , ആ ചായക്കടയിലെ ഷാജുവിനോട് മറുപടി പറഞ്ഞു പുറത്തേക്ക് കണാരന്‍ പോകുന്നത് തൊട്ടാണ്. പിന്നീടുണ്ടാകുന്ന കണാരന്റെ ആത്മ സംഘര്‍ഷങ്ങള്‍ അതിമനോഹരമായി വരച്ചു കാട്ടിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍ ..

    അവസാന ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. കുട്ടിയുടെ സംശയവും , അതിനു മറുപടി കൊടുക്കുന്ന രീതിയും എല്ലാം വളരെ പുതുമയോടെ അവതരിപ്പിച്ചു.

    നല്ല സാമൂഹ്യ ബോധത്തോടെ ആനുകാലികതയുടെ ചോര ക്കറ പുരണ്ട രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് കഥ പറഞ്ഞു അവസാനിപ്പിച്ചതിന് അഭിനന്ദനങ്ങള്‍..ആശംസകള്‍. അതോടൊപ്പം മേല്‍പ്പറഞ്ഞ പോരായ്മകള്‍ കൂടി ശ്രദ്ധിക്കുക.

    ReplyDelete
    Replies
    1. വളരെ നന്ദി മച്ചൂ ഈ വിശദമായ വിശകലനത്തിനു. അൽപ്പം കാടു കയറി എന്ന് എനിക്കും തോന്നി... അടുത്തതിൽ പിടിക്കാം അല്ലേ ?

      Delete
  23. @ അജിത് ഭായ്
    @ നാസർ ഭായ്
    @ ഷലീർ
    @ അബ്സർജി
    @ ജിനേഷ്
    @ c V T
    @ വേണുഭായ്
    @ പ്രദീപ്ജി
    @ കുഞ്ഞൂസ്
    @ ജോസലൈറ്റ്
    @ മനേഷ്
    @ റോഷൻ
    @ ഗീതാകുമാരി
    @ പ്രവീൺസ്

    എല്ലാവർക്കും വല്യ നന്ദി, വിശദമായ വായനയ്ക്കും, അഭിപ്രായങ്ങൾക്കും

    ReplyDelete
  24. പ്രിയപ്പെട്ട സുമേഷ്,
    സമകാലീന സംഭവങ്ങളുടെ പ്രതികരണമാണോ?
    വരയും വരികളും നന്നായി! പഴയകാല സഖാവിന്റെ ആത്മവിചാരം ഹൃദ്യമായി.
    സജീവ പ്രവര്‍ത്തകനാണോ? :)
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  25. Kollam suresh.. pinnayum abhinandanangal...

    ReplyDelete
  26. ഇതെന്റെ തേജസ്വനിയല്ലെ ? കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായ സഖാവ് എ എം എസ് വളര്‍ന്ന നീലേശ്വരത്തെ മുറ്റത്തിലൂടെ ഒഴുകുന്ന തേജ്വസിനി....കേരളത്തിലെ ചിരിക്കുന്ന ചിരിപ്പിക്കുന്ന മുഖ്യമന്ത്രിയായ സഖാവ് നായനാര്‍ വളര്‍ന്ന തൃക്കരിപ്പൂരിലും ചെറുവത്തൂരിലൂടേയും ഒഴുകുന്ന തേജ്വസിനി!! ഇന്നും ആ പുഴയ്ക്ക് ഒരു പാട് കഥ പറയാനുണ്ട്.....വിപ്ലവത്തിന്റെ കഥ... അല്ല ചരിത്രം...!!
    പയ്യന്നൂര്‍ കോളേജിന്റെ മുറ്റത്ത് നിന്ന് “കയ്യൂരിന്റെ കരുത്താണു കരിവെള്ളൂരിന്റെ സത്താണ്“ എന്ന മുദ്രാവാക്യം വിളിക്കുമ്പോള്‍ ഒരു അഹങ്കാരമുണ്ടായിരുന്നു എന്റെ നാട്ടിന്റെ മഹിമയാണല്ലോ വിളിച്ച് പറയുന്നത് എന്ന അഹങ്കാരം!!കഥയില്‍കൂടി കാര്യം പറഞു... സുമേഷ് എഴുത്തിലൊരു കാസര്‍കോഡ്,പയ്യന്നൂര്‍ ടച്ച് കാണുന്നു ....??

    ReplyDelete
  27. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയെഴുതിയ ഈ കഥ വളരെ നന്നായിട്ടുണ്‌ട്‌ ഭായ്‌, സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി എങ്ങനെ കഥയാക്കാമെന്ന് സുമേഷ്‌ കാണിച്ച്‌ തന്നിരിക്കുന്നു... ആശംസകള്‍

    ReplyDelete
  28. ആ പാർട്ടിക്കെന്താണു സംഭവിക്കുന്നത്???!!!
    നല്ല ചോദ്യം..നല്ല കഥ

    ReplyDelete
  29. @ Haseen
    @ Anupama
    @ Aku
    @ shabeer
    @ mohi
    @ kusumam

    എല്ലാർക്കൂടെ നന്ദി അറിയിക്കുന്നു,,

    ReplyDelete
  30. വശ്യ സുന്ദരമായ ഭാഷ , കാലത്തിന്റെ മാറ്റം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    മനോഹരമായ വര..
    വായിക്കുന്നതിനിടയില്‍ എപ്പോഴോ ആനന്ദിനെ ഓര്‍മ വന്നു
    നല്ല പക്വമായ അവതരണം, കവല പ്രസംഗം നടത്തുന്നത് പോലെ ഈ സമകാലിക സംഭവത്തെക്കുറിച്ച് പോസ്റ്റുകള്‍ എഴുതിയവര്‍ ഒന്നു വന്നു വായിക്കണം എന്ന് അപേക്ഷ.

    ReplyDelete
  31. ആ പാർട്ടിക്കെന്താണു സംഭവിക്കുന്നത്???!!!
    പാർട്ടിയാണത്രേ കൊന്നത്!!
    പിടിയിലായവർ പാർട്ടി നേതാക്കളാണെന്ന്!

    കൂരമ്പുകൾ പതിച്ചത് പോലെ അയാൾക്ക് വേദനിച്ചു.
    പാർട്ടിക്കെങ്ങിനെയാണു അതിനു സാധിക്കുക ?
    മുതലാളിത്തത്തിനും അടിച്ചമർത്തലിനും എതിരെ മാത്രം ശബ്ദിക്കുന്ന പാർട്ടിയല്ലേ ഇത്?!

    ഒരു നല്ല പാര്‍ട്ടിക്കാരനെ ഞാന്‍ തിരിച്ചറിയുന്നു..
    ഈ കഥയിലൂടെ.. ഒരു നല്ല മനസ്സിനെയും..നല്ല കഥാകാരനേയും!!
    ഹൃദയം നിറഞ്ഞ ആശംസകള്‍!!

    ReplyDelete
  32. വരികളും, വരയും നന്നായി. കുഞ്ഞിക്കണാരന്റെ ഈ നിശ്വാസം ഇന്നു പലരക്കും തോന്നിക്കൊണ്ടിരിക്കുന്ന ഒന്നു തന്നെ. അഭിനന്ദനങ്ങൾ.. ഒന്നു കൂടി ഹോവർക്ക് ചെയ്യായിരുന്നു അല്ലെ.

    ReplyDelete
  33. പാർട്ടികൾ ഇപ്പോ ഇങ്ങനെയൊക്കെ ആയില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ലാത്ത അവസ്ഥ.. നമ്മൾ ജനങ്ങളാനു ഇതിനെയൊക്കെ അന്ധമില്ലാതെ സപ്പോർട്ട് ചെയ്യുന്നത്..
    നല്ല പോസ്റ്റ് സുമേഷ.. ആശംസകൾ

    ReplyDelete
  34. ചില കൊലപാതകങ്ങള്‍ ന്യായീകരിക്കേണ്ടി വരും. ദുഷ്ട നിഗ്രഹം മനുഷ്യ ധര്മമാണ്. പക്ഷെ ഇന്ന് നമ്മുടെ ചുറ്റുപാടുകളിലും കാണുന്ന കിരാത കൊലകള്‍ അങ്ങിനെ അല്ല. ആരോ ആരെയോ കൊല്ലുന്നു. സ്വാര്‍ഥത അല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ല..
    നല്ല പോസ്റ്റ്..

    ReplyDelete
  35. ചുവന്ന നക്ഷത്രം ഒരു ചുവപ്പ് മയം ...!
    നന്നായി വരച്ചിരിക്കുന്നു ട്ടോ ...!!
    തലമുറകളുടെ അന്തരം നന്നായിട്ടുണ്ട് ...!!

    ReplyDelete
  36. @ vishnu
    @ Joy Palakkal
    @ Jefu
    @ ആയിരങ്ങളില്‍ ഒരുവന്‍
    @ Naseef
    @ Aboothi
    @ Kochumol

    എല്ലാർക്കൂടെ നന്ദി അറിയിക്കുന്നു,,

    ReplyDelete
  37. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും അനുഭാവമില്ലാത്ത ഒരാളെങ്കിലും
    കമ്യുണിസ്റ്റ് സിദ്ധാന്തത്തോട് ഒരു കാലത്ത് അല്പം അടുപ്പം
    തോന്നിയിരുന്നു, ഇടയിലെവിടെയോ അത് വീണ്ടും നഷ്ടമായി
    ഇപ്പോഴത്തെ സഖാക്കളുടെ അധികാര മോഹം വരുത്തി വെക്കുന്ന
    വിനകള്‍ ആ സിദ്ധാന്തത്തിനു തന്നെ ഒരു ദുഷ്പ്പേരായി മാറിയിരിക്കുന്നു
    അല്പം ചരിത്രം ചേര്‍ത്ത് സമകാലീന പരമ്പരകളിലേക്ക് കൊണ്ടുവന്ന
    അവതരണം ശരിക്കും ഇഷ്ടായി, പക്ഷെ ചിലയിടങ്ങളിലെ ആ കണ്ണൂര്‍
    ഭാഷ പിടിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടി. എങ്കിലും ഭേഷായി, പക്ഷെ ഇത്രയും
    നീട്ടേണ്ടതുണ്ടായിരുന്നോ എന്നൊരു തോന്നല്‍.
    വരയും മനോഹരം
    എഴുതുക അറിയിക്കുക
    വീണ്ടും വരാം
    നന്ദി

    ReplyDelete
  38. താങ്കള്‍ നന്നായി തന്നെ എഴുതി ..
    അവസാനം വളരെ മനോഹരമായി ..
    ആശംസകള്‍.

    ReplyDelete
  39. ആത്മസംഘര്‍ഷങ്ങള്‍ മനോഹരമായി വരിയിലും വരയിലും .

    ReplyDelete
  40. നല്ലതും പ്രസക്തവുമായ രചന. ആശയങ്ങളിൽ നിന്ന്, മനുഷ്യനിൽ നിന്നും, അകലാത്ത കാഴ്ചപ്പാടുകളും പ്രവർത്തന സംസ്കാരവും നമ്മെ നയിക്കാൻ ഉണ്ടാവും എന്നു പ്രതീക്ഷിക്കാം.
    ആശംസകൾ.

    ReplyDelete
  41. നന്നായിരിക്കുന്നു .ആശംസകള്‍ ....

    ReplyDelete
  42. കമ്യുണിസ്റ്റ് മനിഫെസ്ടോയും ചിതലരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം.
    ഈ എഴുത്ത് നന്നായിരിക്കുന്നു സുഹൃത്തേ..
    ആശംസകളോടെ

    ReplyDelete
  43. @ PV Ariel
    @ സതിശൻ
    @ നീലി
    @ വിജയകുമാർ
    @ വെള്ളിക്കുളങ്ങരക്കാരൻ
    @ മനു..


    എല്ലാർക്കൂടെ നന്ദി അറിയിക്കുന്നു,,

    ReplyDelete
  44. ഹെന്‍റ്മ്മോ! ഇതെന്ത് കഥ, മനസ്സിലാവുന്നില്ല വാസുവേട്ടാ.എന്നാലും എന്തൊക്കെയോ മനസ്സിലായ പോലെ.

    ReplyDelete
  45. അസ്സലായിട്ടൊണ്ട് മോനെ.....
    കേരളത്തിന്റെ രണ്ടു മുഖം. വളരെ മനോഹരമായി അവതരിപ്പിച്ചു.ആശംസകൾ

    ഓ:ടോ: പുതിയ പോസ്റ്റുകൾ ഇടുമ്പോൾ ഒന്നറിയിക്കണേ.ഇന്നത്തെ നമ്മുടെ ബൂലോകം വളരെ വലുതാണേ.
    എല്ലയിടത്തും കറങ്ങിത്തിരിഞ്ഞു വരുമ്പോളേക്കും പല നല്ല പോസ്റ്റുകളൂം വായിക്കൻ വൈകുന്നു.വൈകിയെത്തിയല്ലോ ഈ നല്ല പോസ്റ്റു വായിക്കാൻ എന്ന ഒരു വിഷമവും. അപ്പോൾ പറഞ്ഞപോലെ.....

    ReplyDelete
  46. ഓ പറയാൻ വിട്ടു. വര സൂപ്പർ ടാ

    ReplyDelete
  47. സുമേഷ്.. ഇവിടെ എത്തുവാൻ ഏറെ താമസിച്ചുപോയി... മനോഹരമായ ഉള്ളടക്കവും, രചനാശലിയും.. ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു ആവശ്യമായിരുന്നു ഈ പോസ്റ്റ്.. കമ്യൂണിസ്റ്റ് പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിയ്ക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുടേ മനസ്സിലേറ്റ ഒരു മുറിവുകൂടിയായിരുന്നു ആ കൊലപാതകം..ഇത്തരം കൊലപാതകങ്ങൾ അരങ്ങേറുന്ന നാടെന്ന ദുഷ്‌പേര് മാറ്റിയെടുത്ത്, ശാന്തസുന്ദരമായ പഴയ കേരളത്തിലേയ്ക്ക് തിരിച്ചുപോകുവാൻ ഓരോ വ്യക്തികൾക്കും പരിശ്രമിയ്ക്കാം...

    ReplyDelete
  48. തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
    അവരായി പിന്നെ അധികാരി വര്‍ഗ്ഗം
    അധികാരമപ്പോള്‍ തൊഴിലായി മാറും
    അതിനുള്ള കൂലി അധികാരി വാങ്ങും
    അധികാരമേറാന്‍ തൊഴിലാളി മാര്‍ഗ്ഗം
    തൊഴിലാളിയെന്നും തൊഴിലാളി മാത്രം!

    ReplyDelete
  49. ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

    ReplyDelete
  50. ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

    ReplyDelete
  51. തുടക്കം വളരെ ഗംഭീരം. നല്ല ഒരു പ്ലോട്ട് ചിട്ടയില്ലാതെ കുത്തി ക്കുറിച്ച് ലേശം ബോറാക്കി. കുഞ്ഞിക്കനാരന്റെ നൊമ്പരം ശരാശരി മലയാളിയുടെ മനസ്സിലുണ്ട്. എഴുത്തില്‍ അത് പകര്‍ന്നുകാട്ടാന്‍ കഴിഞ്ഞു. ആശംസകള്‍

    ReplyDelete
  52. @ രമേഷ് സർ
    @ നേനക്കുട്ടി
    @ ഉഷചേച്ചി
    @ ഷിബുഭായ്
    @ ഫെറോസ്
    @ കൊച്ചുമുതലാളി
    @ ജയരാജ്
    @ കണക്കൂർ

    എല്ലാവർക്കും നന്ദി അറിയിക്കുന്നു

    ReplyDelete
  53. നല്ല പോസ്റ്റ്‌, ഓരോ തരം അന്ധതയും ഒരു രോഗം തന്നെയാണ്

    ReplyDelete
  54. കഥയിലെ രാഷ്ട്രീയം കഥയോടൊപ്പം തെളിഞ്ഞു നിൽക്കുന്നു..

    ReplyDelete
  55. പാര്‍ട്ടികളും പതാകകളും മനുഷ്യന് വേണ്ടിയുള്ളതാകണം .
    കാലികമായ രചന.ആശംസകളോടെ ..

    ReplyDelete
  56. സമകാലിക രാഷ്ട്രീയത്തിന്റെ മുഖം ഭംഗിയായി അനാവരണം ചെയ്തുകണ്ടതിൽ താങ്കളെ അഭിനന്ദിക്കുന്നു

    ReplyDelete